ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്താന് വീണ്ടും നാണം കെട്ട തോൽവി. പാകിസ്താനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ കയ്യടി നേടി. 283 റൺസ് എന്ന വിജയലക്ഷ്യം നാൽപത്തിയൊമ്പതാം ഓവറിൽ മറികടന്ന് ലോകകപ്പിലെ രണ്ടാം വിജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 282 റൺസായിരുന്നു എടുത്തത്.
ക്യാപ്റ്റൻ ബാബർ അസമാണ്(74) പാകിസ്താന്റെ ടോപ് സ്കോറർ. അബ്ദുള്ള ഷെഫീഖ് (58), ഷദാബ് ഖാൻ (40), ഇഫ്തിഖർ അഹമ്മദ് (40) എന്നിവരും പാകിസ്താന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. അഫ്ഗാനിസ്ഥാനെ നിഷ്പ്രയാസം പരാജയപ്പെടുത്താം എന്ന ആത്മവിശ്വാസത്തിൽ ഇറങ്ങിയ പാകിസ്താന് അഫ്ഗാൻ താരങ്ങൾ നൽകിയത് കനത്ത പ്രഹരമാണ്.
മറുപടി ബാറ്റിംഗിൽ 49 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ ലക്ഷ്യം മറികടന്നു. ഇബ്രാഹി സദ്രാൻ (87), റഹ്മാനുള്ള ഗുർബാസ് (65), റഹ്മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഗംഭീര ഇന്നിംഗ്‌സുകളാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ലോകകപ്പിൽ ആദ്യമായിട്ടാണ് പാകിസ്താനെ അഫ്ഗാനിസ്ഥാൻ തോൽപ്പിക്കുന്നത്. ഇതോടെ പാകിസ്താന്റെ സെമി സാധ്യതകൾക്ക് കെട്ടുമുറുകി.