ടെൽ അവീവ്: ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ ഹമാസ് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി അറസ്റ്റിലായ ഭീകരർ. ഒക്ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഐഡിഎഫ് അറസ്റ്റ് ചെയ്ത ഹമാസ് ഭീകരരാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇസ്രായേൽ സെക്യൂരിറ്റി അതോറിറ്റി (ഐഎസ്എ) പുറത്തുവിട്ടു.
ഇസ്രായേലിലെ സാധാരണക്കാരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുവരുന്നതിന് ഹമാസ് സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്തിരുന്നു. ഒരു ഇസ്രായേലിയെ ഗാസയിലേക്ക് തട്ടിക്കൊണ്ടുവരാൻ കഴിഞ്ഞാൽ 10,000 ഡോളർ സ്റ്റൈപ്പൻഡും ഒരു അപ്പാർട്ട്മെന്റും ലഭിക്കും. പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുവരാനായിരുന്നു ലഭിച്ച നിർദ്ദേശമെന്നും ഹമാസ് ഭീകരർ വ്യക്തമാക്കി. കഴിയുന്നത്രയാളുകളെ തട്ടിക്കൊണ്ടുവരണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നതായി അവർ വെളിപ്പെടുത്തി.
ആക്രമണത്തിനിടെ നിരവധി പേരെ വെടിവെച്ചുകൊന്നതായും പല വീടുകളും കത്തിച്ചുകളഞ്ഞതായും ഭീകരർ സമ്മതിച്ചു. മൃതദേഹത്തിന് നേരെ വെടിയുതിർത്തപ്പോൾ ബുള്ളറ്റുകൾ പാഴാക്കുകയാണെന്ന് പറഞ്ഞ് കമാൻഡർ വഴക്കുപറഞ്ഞുവെന്നും ഭീകരരിൽ ഒരാൾ വെളിപ്പെടുത്തി.
ഹമാസിന്റെ മുതിർന്ന കമാൻഡർമാർ നിർദ്ദേശങ്ങൾ നൽകി സുരക്ഷിത സ്ഥലങ്ങളിലിരുന്ന് ഒളിവിൽ കഴിയുമ്പോൾ കുറ്റസമ്മതം നടത്തുന്ന കൂലിപ്പണിക്കാരായി മാറുകയാണ് തോക്കുമായി ഇറങ്ങിയ ഹമാസ് ഭീകരരെന്ന് ഐഎസ്എ പ്രതികരിച്ചു. അതേസമയം ഇസ്രായേൽ-ഹമാസ് യുദ്ധം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം ഹമാസ് ഭീകരരുടെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തുകഴിഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രായേലികളുടെ മോചനത്തിനായുള്ള പരിശ്രമത്തിലാണ് ഐഡിഎഫ്.