മുംബൈ: ലോകകപ്പിലെ 23-ാം മത്സരത്തിൽ ബംഗ്ലാദേശിനെ തല്ലി തളര്‍ത്തി ദക്ഷിണാഫ്രിക്ക. വാങ്കടെയില്‍ നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക സംഹാര രൂപം പൂണ്ടത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കാണ് വെടിക്കെട്ടിന് തീകൊളുത്തി കത്തിക്കയറിയത്. 140 പന്തില്‍ 174 റണ്‍സടിച്ച താരം 15 ബൗണ്ടറിയും ഏഴ് കൂറ്റന്‍ സിക്‌സറുകളും പറത്തിയിരുന്നു. ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും വലിയ സ്‌കോറെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി.
ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ എന്നിവരും അര്‍ദ്ധശതകം കണ്ടെത്തി. ഏഴ് ബൗളര്‍മാരെയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് പരീക്ഷിച്ചിട്ടും പ്രോട്ടീസ് അടിച്ചെടുത്തത് അഞ്ച് വിക്കറ്റിന് 382 റണ്‍സ് ആണ്. 46-ാം ഓവറില്‍ ഹസന്‍ മഹ്മൂദാണ് ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച ഡികോക്കിനെ വീഴ്‌ത്തിയത്.
ഈ ലോകകപ്പില്‍ ഇത് നാലാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടക്കുന്നത്. 49 പന്തില്‍ നിന്ന് രണ്ട് ഫോറും എട്ട് സിക്സും പറത്തിയ ക്ലാസന്‍ 90 റണ്‍സെടുത്തു. 15 പന്തില്‍ നിന്ന് നാല് സിക്സറടക്കം 34 റണ്‍സടിച്ച് മില്ലറും ഇന്നിംഗ്‌സിന്റെ അവസാനം ചെറിയൊരു കരിമരുന്ന് പ്രയോഗം നടത്തി.
റീസ ഹെന്റിക്സ് (12), റാസ്സി വാന്‍ഡെര്‍ ഡസന്‍ (1) എന്നിവരുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി 69 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മാര്‍ക്രം പുറത്തായ പിന്നാലെ ക്ലാസന്‍ എത്തിയതോടെ പ്രോട്ടീസ് ഇന്നിംഗ്‌സിന് ശരവേഗമായി. ഡികോക്കിനൊപ്പം 142 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.















