ന്യൂയോർക്ക്: ഒക്ടോബർ 7ന് നടന്ന ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഭീകരാക്രമണം നേരിട്ട ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലരും രംഗത്തെത്തിയപ്പോൾ ഹമാസിന്‌റെ ക്രൂരതയെ അനുകൂലിക്കുന്നവരും കുറവായിരുന്നില്ല.
ന്യൂയോർക്കിൽ നടന്ന പാലസ്തീൻ-ഹമാസ് അനുകൂല പ്രതിഷേധം കാരണം പുറത്തിറങ്ങാൻ കഴിയാതെ ലൈബ്രറിയിൽ ഒളിച്ചുകഴിയേണ്ടി വന്നത് ഒരു കൂട്ടം ജൂത വിദ്യാർത്ഥികൾക്കായിരുന്നു. ഇവർ ലൈബ്രറിയിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ച പ്രകടനക്കാർ വാതിലിനരികിലെത്തി ബഹളം വെക്കുകയും തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ന്യൂയോർക്ക് പോലീസ് എത്തിയാണ് ജൂത വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തിറക്കി താമസസ്ഥലങ്ങളിലെത്തിച്ചത്. ന്യൂയോർക്കിലെ ലിബറൽ കൂപ്പർ യൂണിയൻ കോളേജിലായിരുന്നു സംഭവം.
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണത്തിൽ 1,400-ലധികം പേർ കൊല്ലപ്പെടുകയും 5,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇരുന്നൂറിലധികം ഇസ്രായേലികൾ ഗാസയിൽ ബന്ദികളായും കഴിയുന്നുണ്ട്. രണ്ടായിരത്തിലധികം വരുന്ന ഹമാസ് ഭീകരർ, കര മാർഗവും കടൽ മാർഗവും തെക്കൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിരുന്നു. നിലവിൽ ഹമാസിനെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രായേൽ. ലെബനൻ അതിർത്തിയിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിട്ടുണ്ട്.