തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പിഎ മുഹമ്മദ് റിയാസ്, തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ മറച്ചുവെച്ചത് കോടികളുടെ വരുമാനം. മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായി വീണ വിജയൻ ഒരു കമ്പനിയുമായും കരാറിൽ ഏർപ്പെട്ടിട്ടില്ല എന്ന പച്ചക്കളളവും സത്യവാങ്മൂലത്തിലുണ്ട്. സ്ഥാനാർത്ഥിയോ ജീവിതപങ്കാളിയോ ഇത്തരം കരാറിൽ ഉണ്ടോ എന്ന ചോദ്യത്തിന് 2021-ൽ ഇല്ല എന്ന മറുപടിയാണ് റിയാസ് നൽകിയത്. വീണയും വീണയുടെ കമ്പനിയും സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും ‘പ്രതിഫലം’ കൈപ്പറ്റുകയും ചെയ്തപ്പോഴാണ് സത്യവാങ്മൂലത്തിൽ ‘ഇല്ല’ എന്ന മറുപടി നൽകിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
യഥാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ ലഭിച്ച വരുമാനം 4.05 കോടി രൂപയാണ്. നിലവിൽ റിയാസ് നൽകിയ സത്യവാങ്മൂലത്തിൽ ആദായ നികുതി റിട്ടേൺ പ്രകാരം വീണയുടെ വരുമാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രമാണ്. ലഭ്യമായ രേഖകളിൽ നിന്ന് വ്യക്തമാകുന്നത് 2.97 കോടിയുടെ വരുമാനം മറച്ചുവയ്‌ക്കുകയോ വിട്ടുപോകുകയോ ചെയ്തെന്നാണ്.