വാഷിംഗ്ടൺ: കിഴക്കൻ സിറിയിയിലെ രണ്ടു കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ പത്രക്കുറിപ്പിലൂടെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച സിറിയയിലും ഇറാഖിലുമായി സായുധ ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടിരുന്നു. 21 അമേരിക്കക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം.
അമേരിക്കൻ സേന പ്രതിരോധാർത്ഥം കിഴക്കൻ സിറിയയിലെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്‌സിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളുടെ രണ്ടു കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയുണ്ടായി. ഒക്ടോബർ 17 ന് സിറിയയിലും ഇറാഖിലുമായി സായുധ ഗ്രൂപ്പുകൾ അമേരിക്കൻ പൗരന്മാർക്ക് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു പ്രത്യാക്രമണം. സായുധ ഗ്രൂപ്പുകളുടെ ആക്രമണത്തെ തുടർന്ന് യുഎസ് പൗരനായ ഒരു കോൺട്രാക്ടർ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയും 21 അമേരിക്കൻ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപ്തിയിലേക്ക് കടക്കുന്നുവെന്നാതാണ് അമേരിക്കൻ ആക്രമണം നൽകുന്ന സൂചന. ഹമാസിനെ സഹായിക്കാൻ ഇറാൻ രംഗത്തുവന്നാൽ പ്രതിരോധിക്കാനായി യുഎസ് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിമാനവാഹിനി കപ്പലുകളെ അടക്കം യുഎസ് ഗൾഫ് തീരത്ത് എത്തിച്ചിരുന്നു.