ഭോപ്പാൽ: സംസ്കൃതം വിവിധ ഭാഷകളുടെ മാതാവാണെന്നും പാരമ്പര്യങ്ങളുടെ ഭാഷ മാത്രമല്ല, അത് രാജ്യത്തിന്റെ പുരോഗതിയുടെയും സ്വത്വത്തിന്റെയും ഭാഷയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിലെ ചിത്രകൂടിലെ തുളസി പീഠത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യപ്രദേശിലെ രഘുബിർ ക്ഷേത്രം സന്ദർശിച്ചിരുന്നു. പിന്നാലെയാണ് ചിത്രകൂടിലെ തുളസി പീഠത്തിലും അദ്ദേഹം എത്തിയത്.
സംസ്കൃതം മലിനമായിട്ടില്ല, കാലത്തിനനുസരിച്ച് ശുദ്ധീകരിക്കപ്പെട്ടു. അതിനാലാണ് നമ്മുടെ സംസ്കാരം ഇപ്പോഴും സ്ഥിരതമായിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി ലോകത്ത് നിരവധി ഭാഷകൾ കടന്നുപോയി, പഴയതിന് പകരം പുതിയ ഭാഷകൾ വന്നു. എന്നാൽ സംസ്കൃതം നശിച്ചില്ല. അതിനാൽ നമ്മുടെ സംസ്കാരം ഇപ്പോഴും അചഞ്ചലവും ദൃഢവുമായി നിലനിൽക്കുന്നു. വലിയ തത്വങ്ങളെ ചെറിയ വാക്യങ്ങളിൽ ഉൾക്കൊള്ളിച്ചതാണ് അഷ്ടാദ്ധ്യായിയുടെ പ്രത്യേകത. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഗ്രന്ഥത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
1000 വർഷത്തെ അടിമത്തത്തിൽ ഭാരതത്തെ നശിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. സംസ്കൃതത്തെ പൂർണമായും നശിപ്പിക്കാൻ ശ്രമിച്ചു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മാനസികമായി അടിമത്തം ഉള്ളവർക്ക് ഇപ്പോഴും സംസ്കൃതത്തെ മതിപ്പില്ല. ജനങ്ങൾ മാതൃഭാഷയെ അംഗീകരിക്കുമെങ്കിൽ മറ്റ് രാജ്യങ്ങളും അതിനെ ആദരിക്കും. എന്നാൽ സംസ്കൃത ഭാഷയെ പിന്നാക്കാവസ്ഥയുടെ അടയാളമായാണ് കരുതുന്നത്. ഈ മാനസികാവസ്ഥയുള്ളവർക്ക് കഴിഞ്ഞ ആയിരം വർഷമായി വിജയിക്കാൻ സാധിച്ചിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.