കാബൂൾ: അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തുന്ന പാകിസ്താന്റെ നടപടിക്കെതിരെ യുഎൻ. പാക് സർക്കാരിന്റെ നടപടി താമസാനുമതിയില്ലാത്ത 14 ലക്ഷം അഫ്ഗാനികളെ ബാധിക്കുന്നതായി യുഎൻ പ്രസ്താവനയിൽ പറയുന്നു. നിരവധി ആളുകൾ മനുഷ്യാവകാശ ലംഘനത്തിന് ഇരയാകാൻ ഇത് കാരണമാകുമെന്ന ആശങ്കയും യുഎൻ പ്രകടിപ്പിച്ചു. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം മതിയായ രേഖകളില്ലാതെ ഇരുപത് ലക്ഷത്തിലധികം അഫ്ഗാനികളാണ് പാകിസ്താനിൽ താമസിക്കുന്നത്. ഇതിൽ ആറ് ലക്ഷത്തോളം പേർ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം എത്തിയവരാണ്. 2021 ഓഗസ്റ്റ് 15 നാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തത്.
മതിയായ രേഖകളില്ലാതെ താമസിക്കുന്ന അഫ്ഗാൻ കുടിയേറ്റക്കാരോട് രാജ്യം വിടാൻ പാക് സർക്കാർ ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ, പത്രപ്രവർത്തകർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, സുരക്ഷാ സേനയിലെ അംഗങ്ങൾ അഫ്ഗാനിൽ തിരിച്ചെത്തുന്നതൊടെ താലിബാന്റെ മനുഷ്യത്വ രഹിതമായ പീഡനങ്ങൾക്ക് വിധേയരാകേണ്ടി വരുമെന്ന് അഫ്ഗാൻ ആസ്ഥാനമായുള്ള ഖാമ പ്രസ് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ദിവസം, ബ്രിട്ടൻ അഭയം നൽകിയ 200 അഫ്ഗാൻ അഭയാർഥികളെ പാകിസ്താനിൽ നിന്ന് കൊണ്ടുപോകാൻ യുകെ ചാർട്ടർ വിമാന സർവീസ് നടത്തിയിരുന്നു . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 3,250 അഫ്ഗാൻ അഭയാർത്ഥികൾ ഇപ്പോഴും പാകിസ്താനിൽ നിന്ന് യുകെയിലേക്ക് പറക്കാനായി കാത്തിരിക്കുകയാണ്.
പാകിസ്താനിൽ നിന്നും ഇറാനിൽ നിന്നും 5,000 ത്തിലധികം അഫ്ഗാനികൾ തിരിച്ചെത്തിയതായി താലിബാൻ മന്ത്രാലയം അറിയിച്ചതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തുന്നത് നിർത്തണമെന്ന് ഐക്യരാഷ്‌ട്രസഭയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താനും ഇറാനും കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുന്നുവെന്ന് ഖാമ പ്രസ് റിപ്പോർട്ടിൽ പറയുന്നു.