തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലൂടെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അവസാന പട്ടിക 2024 ജനുവരി അഞ്ചിനാണ് പ്രസിദ്ധീകരിക്കുക.
കൂടുതൽ പരിശോധനകൾക്കായി തിരഞ്ഞെടുപ്പ് ഓഫീസർ വെബ്‌സൈറ്റിലൂം, താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ കൈവശവും കരട് വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്‌ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി പരിശോധന നടത്താനും കഴിയും. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമുള്ള അവസരം ലഭിക്കും. കൂടാതെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്ക് മുൻകൂറായും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുണ്ട്. കരട് പട്ടികയിന്മേലുള്ള തെറ്റുകുറ്റങ്ങളും തിരുത്തലുകളും
ഡിസംബർ ഒൻപത് വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
പുതുക്കിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 25,177 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. ഇതിൽ ആകെ 2,68,54,195 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,38,57,099 സ്ത്രീ വോട്ടർമാർ, 1,29,96,828 പുരുക്ഷ വോട്ടർമാർ, എന്നിങ്ങനെയാണ് ഉള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. ഏറ്റവും കുറവ് വോട്ടർമാർ ഉള്ളത് വയനാട് ജില്ലയിലാണ്. വോട്ടർ ഹെൽപ് ലൈൻ ആപ്പുകൾ ഉപയോഗിച്ചോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.