ലോസ് ആഞ്ചൽസ്: ഹോളിവുഡിലെ ജനപ്രിയ സീരിസായ ‘ഫ്രണ്ട്സ്’സിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടൻ മാത്യു പെറി മരിച്ച നിലയിൽ. 54 വയസ്സായിരുന്നു. ലോസ് ആഞ്ചൽസിൽ വസതിയിലെ ബാത്ത് ടബ്ബിൽ ബോധരഹിതനായാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മരണകാരണം വ്യക്തമല്ല. പെറിയുടെ സഹായിയാണ് അദ്ദേഹത്തെ ബാത്ത് ടബ്ബിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് ഏഞ്ചൽസ് പോലീസ് അറിയിച്ചു.
അതേസമയം പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്ത് നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കവർച്ച-കൊലപാതക സാധ്യതകളെല്ലാം തള്ളിക്കളഞ്ഞതായാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും പറയുന്നു.
എൻബിസിയുടെ “ഫ്രണ്ട്സ്” എന്ന സീരിസിലെ കഥാപാത്രത്തിലൂടെയാണ് മാത്യു പെറി പ്രശസ്തനാകുന്നത്. 1994 മുതൽ 2004 വരെയുള്ള സമയത്ത് ഫ്രണ്ട്സിന്റെ 10 സീസണുകളാണ് പുറത്തുവന്നത്. ഫ്രണ്ട്സ് കൂടാതെ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ്, ദി റോൺ ക്ലാർക്ക് സ്റ്റോറി തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.