അവധി ദിനങ്ങൾ ആഘോഷിക്കാമെന്ന് പ്ലാൻ ചെയ്ത വെക്കേഷന് പോയതാണ് അമേരിക്കക്കാരിയായ സൂസൻ ഹോഡ്ഗ്സൺ. എന്നാൽ യാത്ര കഴിഞ്ഞ എത്തിയ സൂസനെ കാത്തിരുന്നത് ഹൃദയം തകരുന്ന കാഴ്ചയാണ്. തന്റെ പ്രീയപ്പെട്ട കൂടുംബ വീട് അപ്പാടെ ആരോ പൊളിച്ചുമാറ്റിയിരിക്കുന്നു. പിന്നീട് കാര്യം അന്വേഷിച്ച സൂസന് ലഭിച്ച മറുപടിയാകട്ടെ വിചിത്രവും. വീട് പൊളിക്കേണ്ട അഡ്രസ് മാറിയെന്ന മറുപടിയാണ് സുസന് ലഭിച്ചത്. അറ്റ്ലാന്റയിൽ സ്ഥിതിചെയ്യുന്ന സൂസന്റെ കുടുംബ വീട് കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് കരാറുകളെടുക്കുന്ന ഒരു കമ്പനിയാണ് അബദ്ധത്തിൽ തകർത്തത്.
കുടുംബവീടിന് സമീപത്ത് താമസിക്കുന്ന ഒരു അയൽക്കാരിയാണ് വീട് തകർത്ത സംഭവം സൂസനെ വിളിച്ചറിയിച്ചത്. നിങ്ങളുടെ വീട് പൊളിച്ചുവിൽക്കാൻ കമ്പനിയെ ഏർപ്പാടാക്കിയിരുന്നോ എന്നായിരുന്നു അയൽക്കാരിയുടെ ചോദ്യം. വീട് പൊളിക്കാൻ പദ്ധതിയിട്ടിട്ടില്ല എന്ന് സൂസൻ മറുപടിയും നൽകി. പക്ഷെ നിങ്ങളുടെ വീട് ഒരു കൂട്ടം ആളുകളെത്തി മുഴുവനായും പൊളിച്ചു നീക്കിയിട്ടുണ്ട് എന്നായിരുന്നു അയൽക്കാരി അറിയിച്ചത്. വീട് പൊളിക്കുന്നതിനെ ചോദ്യം ചെയ്ത അയൽക്കാരിയോട് തൊഴിലാളികൾ കയർക്കുകയാണ് ചെയ്തത്. തങ്ങളുടെ ജോലി തടസ്സപ്പെടുത്താതെ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാനാണ് ജോലിക്കാർ അവരോട് പറഞ്ഞത്.
ഉടൻ തിരിച്ചെത്താൻ സാധിക്കാത്തതിനാൽ സൂസൻ കൃത്യമായി എന്താണ് നടന്നതെന്നറിയാൻ ഒരു ബന്ധുവിനെ ചുമതലപെടുത്തി. ബന്ധു കാര്യം അന്വേഷിച്ചതൊടെയാണ് പൊളിച്ചു നീക്കലിന് മേൽനോട്ടം വഹിച്ച വ്യക്തി പെർമിറ്റ് പരിശോധിച്ചത്. തനിക്ക് വീടിന്റെ വിലാസം മാറിപ്പോയതാണെന്ന് അപ്പോൾ മാത്രമാണ് അയാൾക്ക് മനസ്സിലായത്.
ഏറെ ഇഷ്ടപ്പെട്ടിരുന്ന കുടുംബവീട് ഇനിയില്ലെന്ന യാഥാർത്ഥ്യം ഇനിയും സൂസന് ഉൾക്കൊള്ളാനായിട്ടില്ല. 15 വർഷമായി ഈ വീട് അടഞ്ഞു കിടക്കുകയായിരുന്നു എങ്കിലും കൃത്യമായി അറ്റകുറ്റപണികൾ നടത്തിയിരുന്നു. വീടിന്റെ നികുതിയും കൃത്യമായി അടച്ചിരുന്നു. കമ്പനിക്കെതിരെ സൂസൻ പരാതി സമർപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും പരാത ഉടൻ പരിഹരിക്കുമെന്നം കമ്പനി അധികൃതർ വ്യക്തമാക്കി.