ലോസ് ആഞ്ചൽസ്: ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. 54-കാരനായ മാത്യുവിനെ കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചൽസിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്ത് ടബ്ബിൽ ബോധരഹിതനായി കിടക്കുകയായിരുന്ന അദ്ദേഹത്തെ സഹായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. താരത്തിന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നതിനാൽ മരണവാർത്ത ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.
നിലവിൽ മാത്യു പെറിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിരിക്കുകയാണ്. എന്നാൽ കൂടുതൽ അന്വേഷണവും വിശദമായ പരിശോധനയും വേണമെന്നാണ് മെഡിക്കൽ എക്‌സാമിനറുടെ പ്രതികരണം. അതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിലവിൽ പുറത്തുവിടാനാകില്ലെന്ന വിശദീകരണമാണ് ഡോക്ടർമാർ അറിയിക്കുന്നത്. മരണകാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തടഞ്ഞുവെക്കുന്നതാണ് പതിവ്. ഇതുതന്നെയാണ് മാത്യു പെറിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം അദ്ദേഹത്തിന്റെ ഭൗതികശരീരം കുടുംബത്തിന് വിട്ടുനൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.