കൊല്ലം: പരമ്പരാഗത കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമുള്ള കേരളത്തിലെ കാർഷികമേഖലയ്‌ക്കും കേരളത്തിന്റെ തകർന്ന സമ്പദ്ഘടനയ്‌ക്കും പുത്തൻ ഉണർവ് പകരാൻ കേന്ദ്രസർക്കാരിന്റെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശാസ്താംകോട്ട മാസ്റ്റേഴ്‌സ് ഫാർമ പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തന ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കർഷക സമ്പദ്‌വ്യവസ്ഥ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ആരംഭിച്ചത്. കർഷകർ നേരിടുന്ന പലവിധ പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകും. കൃഷി പ്രോത്സാഹിപ്പിക്കുക, ആനുകൂല്യങ്ങൾ കൃത്യമായി കർഷകരിൽ എത്തിക്കുക, കൃഷിക്ക് താങ്ങുവില ഉറപ്പാക്കുക, മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരമൊരുക്കുക എന്നിവയെല്ലാം പദ്ധതിയിലൂടെ സാധ്യമാകും.
ജി20 ഉച്ചകോടിയിൽ കർഷകരുടെ വിഷയങ്ങൾ ചർച്ചാവിഷയമാക്കാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിനായി. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാനുള്ള പ്രചോദനം ഉണ്ടായത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു വരികയാണ്. കർഷകർ രാഷ്‌ട്രീയം മറന്ന് കേന്ദ്രത്തിന്റെ ഈ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















