ഒല, ഊബർ തുടങ്ങിയ സേവനങ്ങൾ വരുന്നതിന് മുമ്പ് മുംബൈയിലെ നഗരങ്ങളിൽ സജീവമായി ഒടിയിരുന്ന ടാക്‌സികൾ ഉണ്ടായിരുന്നു. അവയാണ് കാലി പീലി ടാക്‌സികൾ! കറുപ്പും മഞ്ഞയും കലർന്ന ഈ ടാക്‌സികളെ കുറിച്ച് ചോദിച്ചാൽ മുംബൈയിലെ ഏതൊരു കൊച്ചു കുട്ടിയ്‌ക്കും പറയാൻ ഓർമ്മകൾ ഒരുപാട് ഉണ്ടാകും. എന്നാൽ ഇനി ഈ പ്രീമിയർ പദ്മിനി ടാക്‌സികൾ മുംബൈയിലെ തെരുവോരങ്ങളിൽ ഓടുകയില്ല. അവയുടെ ഓർമ്മകൾ മാത്രം ബാക്കി നിർത്തി അപ്രത്യക്ഷമാകുകയാണ്. കാലി പീലി ടാക്‌സികളുടെ അപ്രത്യക്ഷമാകുന്ന വേളയിൽ മുംബൈയിലെ ജനങ്ങൾ ഒരിക്കൽ കൂടി ടാക്‌സിയെ കുറിച്ചുള്ള ഓർമ്മകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും കാലി പീലി ടാക്‌സികൾ തനിക്ക് സമ്മാനിച്ച ഓർമ്മകൾ എക്‌സിലൂടെ പങ്കുവെച്ച് രംഗത്തെത്തി.
” ഇന്നു മുതൽ നമുക്കെല്ലാർവർക്കും നല്ല ഓർമ്മകൾ സമ്മാനിച്ച പ്രീമിയർ പദ്മിനി ടാക്‌സികൾ മുംബൈയിലെ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമാകുകയാണ്. ഒരുപക്ഷേ ഈ ടാക്‌സികളിൽ വലിയ ലഗ്ഗേജ് കപ്പാസിറ്റിയോ, കാറിൽ ഇരിക്കാൻ സുഖമോ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. പക്ഷേ എന്നെപോലുള്ള അനേകം ആളുകൾക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ടാക്‌സികളാണിവ. ഈ ടാക്‌സികൾ ഞങ്ങളെ പോയിന്റ് എ-യിൽ നിന്നും പോയിന്റ്-ബി യിലേക്ക് നിരന്തരം എത്തിച്ചിരുന്നു. നിങ്ങൾ സമ്മാനിച്ച നല്ല സമയങ്ങൾക്ക് നന്ദി, ഗുഡ്‌ബൈ കാലി പീലി ടാക്‌സീസ്” – ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.
ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് പുറത്തുവന്നതോടെ നിരവധി ആളുകളാണ് ടാക്‌സികളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയത്. ഇതോടെ കാലി പീലി ടാക്‌സികൾ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.