ന്യൂഡൽഹി: ചൈനയുടെയും പാകിസ്താന്റെയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങുന്നു. എസ്-400 എയർ ഡിഫൻസ് മിസൈൽ യൂണിറ്റുകളുടെ അന്തിമ വിതരണം സംബന്ധിച്ച സുപ്രധാന ചർച്ച നടത്താൻ റഷ്യ ഉദ്യോഗസ്ഥരുമായി ഉടൻ യോഗം ചേരും.
എസ്-400 മിസൈലിന്റെ അഞ്ച് യൂണിറ്റുകൾക്കായി 2018-19 കാലഘട്ടത്തിൽ റഷ്യയുമായി 35,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചത്. മൂന്ന് യൂണിറ്റുകൾ ഇതിനകം തന്നെ പ്രധാനപ്പെട്ട മേഖലകളിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. രണ്ട് യൂണിറ്റ് മിസൈലുകളാണ് ഇനി രാജ്യത്തിന് ലഭിക്കാനുള്ളത്.
പ്രോജ്ക്ട് കുശയ്‌ക്ക് കീഴിൽ, ഇന്ത്യൻ ലോംഗ് റേഞ്ച് സർഫേസ് ടു എയർ മിസൈൽ (LR-SAM) സംവിധാനത്തിന്റെ സംഭരണത്തിന് ഇന്ത്യൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇന്ത്യൻ എയർഫോഴ്‌സ് DRDOയുമായി ചേർന്നാണ് ഇത് നടപ്പിലാക്കുക. മൂന്ന് പാളികളുള്ള ലോംഗ് റേഞ്ച് സർഫസ് ടു എയർ മിസൈൽ (എൽആർഎസ്എഎം) പ്രതിരോധ സംവിധാനത്തിന് 400 കിലോമീറ്റർ പരിധിയിൽ ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകർക്കാൻ കഴിയും. മൂന്ന് സർവീസുകളുടെയും മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ (എംആർഎസ്എഎം) ഉൾപ്പെടെ നിലവിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണ്.