ശ്രീനഗർ: ഇൻഡി സഖ്യത്തിൽ കലഹങ്ങൾ രൂക്ഷമാണെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തിൽ നടക്കുന്ന കലഹങ്ങളെ ‘നിർഭാഗ്യകരം’ എന്നാണ് ഒമർ അബ്ദുള്ള വിശേഷിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘ഇപ്പോൾ ഇൻഡി സഖ്യത്തിന്റെ അവസ്ഥ നല്ലതല്ല, സഖ്യം ശക്തമല്ല. ഇവിടെ ഉണ്ടാകാൻ പാടില്ലാത്ത ധാരാളം വഴക്കുകൾ ഉണ്ട്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ. ഇത് നിർഭാഗ്യകരമാണ്. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള പോര് ശക്തമാണ്. യുപിയിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നാണ് ഇരു പക്ഷവും പറയുന്നത്. ഇത് ഇൻഡി സഖ്യത്തിന് നല്ലതല്ല. നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയേക്കും. ഞങ്ങൾ ഒരുമിച്ച് ഇരുന്നു പ്രവർത്തിക്കാൻ ശ്രമിക്കും’- ഒമർ അബ്ദുള്ള പറഞ്ഞു.
2023-ലെ മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി ഇൻഡി സഖ്യകക്ഷികളും കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ അടുത്തിടെ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. പിന്നാലെ അഖിലേഷ് യാദവിനെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതിന് മറുപടിയെന്നോണം രാഹുൽ ഗാന്ധിയെ ഭാവി പ്രധാനമന്ത്രിയാക്കി കോൺഗ്രസും ബാനർ അടിച്ചിറക്കി. നിലവിൽ ഇൻഡി സഖ്യത്തിൽ കലഹം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.