ടെൽ അവീവ്: ഹമാസ് ഭീകരരേയും അവരുടെ മുഴുവൻ ഭരണ സംവിധാനത്തേയും തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലൂന്നിയാണ് ഇസ്രായേൽ പോരാട്ടം തുടരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രായേലിന്റെ സൈന്യം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. ” യുദ്ധത്തിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിട്ടത് പോലെയുള്ള വ്യോമാക്രമണം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. കരസേനയുടെ നേതൃത്വത്തിൽ അതിർത്തി വളഞ്ഞുള്ള യുദ്ധമാണ് മൂന്നാം ഘട്ടം.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിന് സമയമെടുത്തേക്കാം. നമ്മുടെ ലക്ഷ്യം നേടാനുള്ള ശ്രമത്തിനിടെ വലിയ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. എങ്കിലും ഒരു കാര്യം ഉറപ്പ് നൽകുകയാണ്. ഈ പോരാട്ടത്തിന്റെ അവസാനം ഹമാസിനെ പൂർണമായും ഇല്ലാതാക്കും. ഹമാസിനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ അത് തിന്മയുടെ വിജയമായിരിക്കും. ഈ ലോകം മുഴുവൻ പരാജയപ്പെട്ടത് പോലെയാകും അത്.
ഇസ്രായേൽ ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെടില്ല. കാരണം അത് ശരിയായ മാർഗമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. വെടിനിർത്തലിനുള്ള ആഹ്വാനം നൽകുന്നു എന്ന് പറഞ്ഞാൽ അത് അവർക്ക് കീഴടങ്ങാനുള്ള അവസരമൊരുക്കുന്നതാണ്. 1400ലധികം പേരെ കൊല്ലുകയും 230ഓളം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന് അതൊരു രക്ഷപെടൽ ആയി മാറും.
ഇസ്രായേലിന്റെ സൈനികർക്കിടയിൽ മികച്ച പോരാട്ടവീര്യമുണ്ട്. ഒരു കാര്യം മാത്രമാണ് ഹമാസ് ഭീകരരോട് എനിക്ക് പറയാനുള്ളത്. ഞങ്ങൾ എന്നും നിങ്ങളെ പിന്തുടരുന്നത് തുടർന്നു കൊണ്ടേ ഇരിക്കും. കാരണം നിങ്ങൾ രാക്ഷസന്മാരാണ്. നിങ്ങൾ ഈ യുദ്ധത്തിൽ പരാജിതരാകുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും” നെതന്യാഹു പറഞ്ഞു.