ടെൽ അവീവ്: ഗാസയിലെ ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ സേന ട്വീറ്റ് ചെയ്തിരുന്നു. ഹമാസ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ പ്രധാന നേതാവിനെ കൊലപ്പെടുത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഐഡിഎഫ്. ഇന്നലെയാണ് ഗാസ മുനമ്പിലുള്ള ക്യാമ്പിൽ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ആക്രമണം അഴിച്ചുവിട്ടത്. തീവ്രവാദ പ്രവർത്തനങ്ങൾക്കും പരിശീലനത്തിനും ഹമാസ് ഭീകരർ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം കഴിഞ്ഞ ദിവസം ലക്ഷ്യമിട്ടിരുന്നത്.
ഇബ്രാഹിം ബിയാരിക്ക് പുറമെ 50ഓളം ഹമാസ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് ഭീകരരെ അയച്ചതിന്റെ പ്രധാന സൂത്രധാരൻ ബിയാരിയാണെന്നാണ് ഐഡിഎഫ് പറയുന്നത്. ഇസ്രായേലിൽ എത്തിയതിന് ശേഷം ഹമാസ് നടത്തിയ ഓരോ നീക്കങ്ങളും ബിയാരിയുടെ നിർദ്ദേശപ്രകാരമുള്ളതായിരുന്നുവെന്ന് ഐഡിഎഫ് വക്താവ് ലെഫ്റ്റനന്റ് കേണൽ ജൊനാഥൻ കോൺറിക്കസ് പറയുന്നു.
2004ൽ അഷ്‌ദോദ് തുറമുഖത്തിന് സമീപമുണ്ടായ ആക്രമണത്തിൽ 13 ഇസ്രായേൽ വംശജർ കൊല്ലപ്പെട്ട സംഭവത്തിലും ബിയാരിക്ക് പങ്കുണ്ടെന്ന് ഐഡിഎഫ് പറയുന്നു. നിലവിൽ സെൻട്രൽ ജബലിയ ബറ്റാലിയന്റെ ഹമാസ് കമാൻഡറായിരുന്നു ഇയാൾ. അതേസമയം ബിയാരി കൊല്ലപ്പെട്ടുവെന്ന വാർത്ത ഹമാസ് നിഷേധിച്ചിട്ടുണ്ട്. സംഭവസമയം ഈ ക്യാമ്പിൽ ബിയാരി ഉണ്ടായിരുന്നില്ലെന്നാണ് ഹമാസിന്റെ അവകാശവാദം.