എറണാകുളം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിച്ചെന്ന സംസ്ഥാനത്തിന്റെ ആരോപണം തെറ്റെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര വിഹിതത്തിനായുള്ള ഈ വർഷത്തെ അപേക്ഷ സമർപ്പിക്കാൻ കേരളം വീഴ്ചവരുത്തിയെന്നും അതിനാലാണ് ജൂലൈയിലെ കേന്ദ്ര വിഹിതം നൽകാനാകാതെ വന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു അറിയിച്ചു.
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയിൽ ഇടപെടലാവശ്യപ്പെട്ട് കെപിഎസ്ടിഎ ഉൾപ്പെടെയുള്ള ഇടത് അദ്ധ്യാപക സംഘടനകൾ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
‘മുൻ വർഷത്തെ അധിക കേന്ദ്ര വിഹിതവും സംസ്ഥാനത്തിന്റെ ആനുപാതിക വിഹിതവും ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് സംസ്ഥാനം മാറ്റിയിരുന്നില്ല. കേന്ദ്ര മന്ത്രാലയം ഇക്കാര്യവും മറ്റു ചില തകരാറുകളും ഓഗസ്റ്റ് 8ന് ചൂണ്ടിക്കാട്ടി. എന്നാൽ ഫണ്ട് പദ്ധതിയുടെ നോഡൽ അക്കൗണ്ടിലേക്ക് കേരളം നിക്ഷേപിച്ചത് സെപ്റ്റംബർ 13ന് മാത്രമാണ്.
കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡു നൽകാൻ നടപടിയെടുക്കുകയും സെപ്റ്റംബർ 22ന് തുക നൽകുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ വീഴ്ച്ചകൾ മൂലമാണ് വിഹിതം ജൂലൈ മാസത്തിൽ തന്നെ നൽകാൻ കഴിയാതിരുന്നത്’- എന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി.