ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയെന്ന് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച സീം ബോളിംഗാണ് ഷമിയുടേതെന്നാണ് മുൻ താരം വിശേഷിപ്പിച്ചത്. ഏകദിന ലോകകപ്പിൽ 13 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് ഷമിയുടെ 4 വിക്കറ്റ് നേട്ടമാണ്.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തിൽ 100 റൺസിന് ഇന്ത്യ ജയിച്ചതോടെയാണ് മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ മുഹമ്മദ് ഷമിയെ പ്രശംസിച്ച് രംഗത്ത് വന്നത്. ഷമിയേയും അദ്ദേഹത്തിന്റെ സീം ബോളുകളും തനിക്ക് വളരെ ഇഷ്ടമാണ്. നിലവിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മികച്ച പേസ് ബൗളറും ഷമിയാണ്. മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമാകാൻ ഷമിക്ക് സാധിക്കും. ഹർദിക് പാണ്ഡ്യയില്ലാതെ അഞ്ച് ബൗളറുമായി ഇന്ത്യക്ക് കളിക്കാൻ കഴിയുമെന്നും ഡൗൾ ഐസിസി വീഡിയോയിൽ പറഞ്ഞു.
ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമിക്ക് ഇലവനിൽ സ്ഥാനം ലഭിച്ചത്. ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് ഷമി കാഴ്ചവെച്ചത്. 10 ഓവറിൽ 54 റൺസ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ഏഴ് ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റും ഷമി സ്വന്തമാക്കി. ഈ ലോകകപ്പിൽ 9 വിക്കറ്റുകളാണ് രണ്ട് മത്സരങ്ങളിൽ നിന്ന് താരം സ്വന്തമാക്കിയത്. തുടർച്ചയായ ആറാം ജയവും സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വാങ്കഡെയിൽ നാളെ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.
w















