കൊച്ചി: കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെടിഡിഎഫ്‌സി) നിക്ഷേപകരുടെ കുടിശിക കണ്ടെത്താൻ വഴി അന്വേഷിക്കുന്നതിനിടെ സർക്കാരിന്റെ കണ്ണിലൊടക്കിയത് അംബരചുംബികളായ കെഎസ്ആർടിസി ഷോംപ്പിംഗ് കോപ്ലക്‌സുകൾ. ഉള്ളതിൽ രണ്ട് ഷോപ്പിംഗ് കോംപ്ലക്‌സുകൾ വിൽക്കുകയോ പണയം വെക്കുകയോ ചെയ്ത് കെടിഡിഎഫ്‌സി നിക്ഷേപകർക്ക് നൽകാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ധനകാര്യവകുപ്പ് ഇത് സംബന്ധിച്ച് കോർപ്പറേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനവകുപ്പ് അണ്ടർ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി, തിരുവല്ല എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഈ നാല് ഷോപ്പിംഗ് കോപ്ലക്‌സുകളും ഭൂമിയും കെടിഡിഎഫ്‌സിക്ക് കൈമാറാനാണ് സർക്കാർ നിർദ്ദേശം. കെടിഡിഎഫ്‌സി സമാഹരിച്ച പണത്തിന്റെ സിംഹഭാഗവും വായ്പ നൽകിയിരിക്കുന്നത് കെഎസ്ആർടിസിക്കാണ്. നാല് ഷോപ്പിംഗ് കോംപ്ലക്‌സുകളും നിർമ്മിച്ചതും കെടിഡിഎഫ്‌സിയാണ്.
മോട്ടോർ വാഹന വകുപ്പ് 2.84 കോടി രൂപ തപാൽ വകുപ്പിന് നൽകാനുള്ളതിനാൽ ഇന്ന് മുതൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസൻസുകളും വിതരണം നിർത്തിയതായി അറിയിച്ചിട്ടുണ്ട്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സത്യവാങ്മൂലം കേരളത്തിന് അപമാനകരമെന്നാണ് കോടതി വിമർശിച്ചത്. ധനസ്ഥിതി മോശമാണെങ്കിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്നും കോടതി ചോദിച്ചിരുന്നു.