തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി അമിക്യസ് ക്യൂരി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് തെറ്റെന്നാണ് അമിക്കസ് ക്യൂരിയുടെ കണ്ടെത്തൽ. കേസിൽ തെളിവുകളില്ലെന്ന കീഴ്‌ക്കോടതിയുടെ ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അമിക്കസ് പറഞ്ഞു.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂരി കണ്ടെത്തി. സിഎംആർഎൽ കമ്പനിയുടെ സിഇഒയും സിഎഫ്ഒയും രാഷ്‌ട്രീയക്കാർക്ക് പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂരി പറഞ്ഞു. അമിക്കസ് ക്യൂരിയുടെ വാദം കേട്ട കോടതി ഹർജി വിധി പറയാൻ മാറ്റിയിട്ടുണ്ട്.
ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് ഗിരിഷ് ബാബുവിന്റെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് അമിക്കസ് ക്യൂരിയെ നിയമിച്ചത്. വീണ വിജയനെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്.