ന്യൂഡൽഹി: ഭീകരവാദത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇസ്രായേൽ-ഹമാസ് യുദ്ധം പരാമർശിച്ചായിരുന്നു ജയശങ്കറിന്റെ വാക്കുകൾ. പാലസ്തീനിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റോമിൽ സെനറ്റ് വിദേശകാര്യ-പ്രതിരോധ കമ്മീഷന്റെ ജോയിന്റ് സെക്രട്ടറി സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായത് ഒരു ഭീകരാക്രമണം തന്നെയാണ്. അതിന് ശേഷം സംഭവിച്ച കാര്യങ്ങളെല്ലാം വിഷയത്തെ മറ്റൊരു ഇടത്തേക്ക് തിരിച്ചു. സംഘർഷങ്ങൾ ഒരു പ്രദേശത്തെ സംബന്ധിച്ച് ഒരിക്കലും ഒരു സാധാരണ കാര്യമല്ല. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തി പ്രശ്നപരിഹാരം നടത്തേണ്ടതാണെന്നും” ജയശങ്കർ പറയുന്നു.
” ഇസ്രായേലും പാലസ്തീനും തമ്മിൽ ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തണം എന്നത് തന്നെയാണ് ഇന്ത്യയുടെ നിലപാട്. യുദ്ധത്തിലൂടെയും സംഘർഷങ്ങളിലൂടെയും ഒന്നിനും പരിഹാരം കണ്ടെത്തുന്നത് സാധ്യമല്ല. ചർച്ചകൾ നടത്താനുള്ള എല്ലാ നീക്കങ്ങളേയും ഇന്ത്യ പിന്തുണയ്ക്കും. മാനുഷിക പരിഗണനകൾ അംഗീകരിക്കപ്പെടണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.