തിരുവനന്തപുരം: എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂടുമെന്നും ജനങ്ങൾ ഇതിനായി തയ്യാറാവണമെന്നും കെ. കൃഷ്ണൻകുട്ടി. നിരക്ക് വർദ്ധന അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതായി കെഎസ്ഇബിയുടെ ഉത്തരവിറങ്ങിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവർക്ക് വർദ്ധനയില്ല, പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം.
യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറയ്‌ക്കുകയായിരുന്നു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം പത്ത് രൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവർ 250 രൂപയും നൽകേണ്ടി വരും. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും നിരക്ക് വർദ്ധന ബാധകമാണ്.