പതിരിൽ നിന്നും ബയോ-തെർമോകോൾ ഉത്പാദിപ്പിച്ച് ശാസ്ത്രജ്ഞർ. പഞ്ചാബിലെ ലുധിയാനയിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ICAR) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഹാർവെസ്റ്റ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ (CIPHET) ശാസ്ത്രജ്ഞരാണ് ബയോ-തെർമോകോൾ നിർമ്മിച്ചത്.
നെല്ല്, ഗോതമ്പ് എന്നിവയിലെ പതിരിൽ നിന്നാണ് നിർമ്മാണം. ഉത്തരേന്ത്യയിലെ വായു മലീകരണത്തെ പിടിച്ചുനിർത്താൻ ഇത് സഹായകമാകും. രാജ്യതലസ്ഥാനത്തെ ഉൾപ്പെടെയുള്ള ഇടങ്ങളിലെ വായു നിലവാരം മോശമാകുന്നതിനുള്ള പ്രധാന കാരണം വൈക്കോൽ കൂന കത്തിക്കുന്നതാണ്. ബയോ-തെർമോകോൾ ഉത്പാദനത്തിന് വൈക്കോൽ ആവശ്യമായതിനാൽ മലീകരണ തോത് കുറയ്‌ക്കാൻ പുതിയ കണ്ടെത്തൽ സഹായിക്കും.
പുതിയ വിദ്യയ്‌ക്ക് പേറ്റൻഡ് ലഭിക്കുന്നതോടെ വാണിജ്യ ഉത്പാദനം ആരംഭിക്കുമെന്ന് CIPHET പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രമേഷ് ചന്ദ് കസാന വ്യക്തമാക്കി. പ്രാദേശിക വ്യവസായ യൂണിറ്റുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതൽ യൂണിറ്റുകൾ ധാരണപത്രത്തിൽ ഒപ്പുവെക്കുമെന്നാണ് വിലയിരുത്തുന്നതെന്നും കർഷകർക്ക് വലിയ കൈത്താങ്ങാകുമിതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. കർഷകസമൂഹത്തെ ശാക്തീകരിക്കുന്ന പദ്ധതിയാകുമിത്. സാമ്പത്തിക ഭദ്രത കൈവരിക്കാനും കർഷകരെ പുതിയ വിദ്യ പ്രാപ്തമാക്കും.
പതിര് അരിഞ്ഞ് ലബോറട്ടറിയിൽ അണുവിമുക്തമാക്കുന്നതാണ് ആദ്യപടി. തുടർന്ന് മൈസീലിയം എന്ന ഫംഗസിനെ അണുവിമുക്തമാക്കിയ വൈക്കോലിൽ നിക്ഷേപിക്കുന്നു. സ്പൗൺ എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ സ്പൗണുകളാണ് തെർമോകോളിന്റെ വെള്ള നിറം പതിരിന് നൽകുന്നത്. തുടർന്ന് ഇത് വ്യത്യസ്ത ആകൃതിയിലും രൂപത്തിലും മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ഏകദേശം 20 നീണ്ട പ്രക്രിയയാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
വ്യാവസായികമായി നിർമ്മിക്കുന്ന തെർമോകോളിൽ നിന്ന് വ്യത്യസ്തമായി ഈ ബയോ-തെർമോകോൾ ജീർണ്ണിക്കുന്നവയും പുനഃചംക്രമണം നടത്താൻ കഴിയുന്നവയുമാണെന്ന് ഡോ. രമേഷ് വ്യക്തമാക്കി.















