റായ്പൂർ: ഛത്തീസ്ഗഡിലെ ചന്ദാമെത്തയിലെ വോട്ടർമാർക്ക് ഇത്തവണ സ്വന്തം ഗ്രാമത്തിൽ തന്നെ വോട്ട് രേഖപ്പെടുത്താം. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഗ്രാമത്തിൽ പോളിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം രൂക്ഷമായ പ്രദേശമായിരുന്നു ബസ്തർ ജില്ലയിലെ ചന്ദാമെത്തയും സമീപ പ്രദേശങ്ങളും. കഴിഞ്ഞ നാല് വർഷമായി കേന്ദ്ര സേനയും പോലീസും നക്‌സൽ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് സമാധാനം സ്ഥാപിച്ചു കഴിഞ്ഞു.
ഈ ഗ്രാമത്തിലെ 335 വോട്ടർമാരാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഏഴു കിലോമീറ്റർ അകലെയായിരുന്നു ഇവരുടെ പോളിംഗ് ബൂത്ത്. ഇവിടെ പോയി വോട്ട് ചെയ്യാൻ നക്‌സലുകളുടെ ഭീഷണിയെത്തുടർന്ന് ഗ്രാമീണർക്ക് കഴിഞ്ഞിരുന്നില്ല.
ഇത്തവണ ആദ്യമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നക്‌സൽ സ്വാധീന ഗ്രാമങ്ങളിലടക്കം പോളിങ് ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. ബസ്തർ ഡിവിഷനിലെ നാൽപ്പത് ഉൾഗ്രാമങ്ങളിലായി 126 പോളിങ് ബൂത്തുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പതിനെട്ടു വയസു തികഞ്ഞവരെ ഉൾപ്പെടുത്തി പുതിയ വോട്ടർ പട്ടിക തയാറാക്കുകയും ചെയ്തു.
വീടുകളിൽ എത്തി ഉദ്യോഗസ്ഥർ വോട്ടിങ് സ്ലിപ്പുകൾ വിതരണം ചെയ്തതായി ഗ്രാമീണർ പറഞ്ഞു. ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ തിരഞ്ഞെടുപ്പ് എന്നു പോലും ഇത്രയും കാലം അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾത്തന്നെ വോട്ട് ചെയ്താൽ കൊന്നുകളയുമെന്ന് നക്‌സലുകൾ ഭീഷണിപ്പെടുത്തും. അവരുടെ ഭീഷണിയെത്തുടർന്ന് നക്‌സൽ സംഘടനയിൽ അംഗങ്ങളാകേണ്ടി വന്നിട്ടുണ്ട് ഗ്രാമത്തിലെ ചെറുപ്പക്കാർക്ക്. എന്നാൽ ഇത്തവണ കാര്യങ്ങൾക്ക് മാറ്റമുണ്ട്. എല്ലാവരും വോട്ട് ചെയ്യുക തന്നെ ചെയ്യും ഗ്രാമീണർ ആവേശത്തൊടെ പറഞ്ഞു.
നാലു വർഷത്തിനിടെ ബസ്തർ ഡിവിഷൻ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ്. അറുപതു സൈനിക ക്യാമ്പുകൾ പ്രദേശത്ത് സ്ഥാപിച്ചു. സൈന്യത്തിന്റെ മേൽനോട്ടത്തില്ലാണ് വികസന പ്രവർത്തനങ്ങൾ നടന്നത്. റോഡ്, വൈദ്യുതി, സ്‌കൂളുകൾ തുടങ്ങി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ചന്ദാമെത്ത ഗ്രാമത്തിൽ സൈനിക ക്യാംപ് ആരംഭിച്ചത്. പരിപൂർണമായും നക്‌സൽ ഗ്രാമം എന്നറിയപ്പെട്ടിരുന്ന ചന്ദാമെത്ത ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. തിരഞ്ഞെടുപ്പിലും ഈ മാറ്റം പ്രകടമാണ്.