ഹൈദരാബാദ്: കോടികൾ ചിലവഴിച്ച് നിർമ്മിച്ച തെലങ്കാനയിലെ മെദിഗദ്ദ അണക്കെട്ട് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി ദേശീയ ഡാം സുരക്ഷാ വിഭാഗം. തെലങ്കാനയിലെ ജയശങ്കർ ഭൂപൽപള്ളി ജില്ലയിലെ മഹാദേവ്പുരിൽ ഗോദാവരി നദിക്ക് കുറുകെയാണ് ഈ അണക്കെട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ 80,000 കോടി രൂപയുടെ കലേശ്വരം മൾട്ടി-ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി 1849 കോടി രൂപ ചെലവിലായിരുന്നു ഈ അണക്കെട്ട് നിർമ്മിച്ചത്.
ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പരിശോധനയിൽ നിർമ്മാണത്തിലെ പിഴവാണ് ഡാം ഉപയോഗശൂന്യമാവാൻ കാരണമെന്ന് കണ്ടെത്തി. പൂർണ്ണമായും ഡാം പുനർനിർമ്മിച്ചാൽ മാത്രമെ അണക്കെട്ട് കമ്മീഷൻ ചെയ്യാൻ കഴിയുവെന്നും അണക്കെട്ട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നുമാണ് സംഘത്തിന്റെ വിലയിരുത്തൽ.
2016 ൽ തറക്കല്ലിട്ട അണക്കെട്ടിന്റെ 15 മുതൽ 20 വരെയുള്ള ആറ് തൂണുകൾ നദിയിലേക്ക് താഴ്ന്ന് പോയിരുന്നു. ഇത് ആറ്, ഏഴ്, എട്ട് ഷട്ടറുകളെ ദുർബലപ്പെടുത്തുമെന്ന് ആദ്യമെ കണ്ടെത്തിയിരുന്നു. ഇതോടെ കുടിവെള്ള പദ്ധതിക്കും കൃഷിക്കും ആവശ്യമായ ഒരു കോടി ഘനയടിയോളം വെള്ളമാണ് ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കി വിട്ടത്.