ന്യൂസിലൻഡ് ഉയർത്തിയ പടുകൂറ്റൻ വിജയ ലക്ഷ്യം 35-ാം ഓവറിൽ മറികടക്കാനായാൽ പാകിസ്താന്റെ ലോകകപ്പ് സെമി പ്രവേശനത്തിന് സാദ്ധ്യത തെളിയും. മൂന്ന് വിജയവും നാല് തോൽവിയും അടക്കം ആറ് പോയിന്റുമായി ടൂർണമെന്റിൽ ആറാം സ്ഥാനത്താണ് നിലവിൽ പാക് പട. നെതർലൻഡ്‌സിനോടും ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പാകിസ്താൻ ജയം നേടി. എന്നാൽ ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകളോട് പാക് ടീം തോൽവിയറിഞ്ഞു. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് സെമി ഫൈനൽ സാധ്യത അവർ നിലനിർത്തുകയും ചെയ്തു.
മികച്ചൊരു മാർജിനിൽ ജയിക്കാനായാൽ മാത്രമേ നെറ്റ് റൺറേറ്റിൽ ന്യൂസിലാൻഡിനെ പിന്തള്ളി ടോപ്പ് ഫോറിൽ കയറാൻ പാകിസ്താന് സാധിക്കുകയുള്ളൂ. കാരണം കിവികളുടെ നെറ്റ് റൺറേറ്റ് +0.484-ും പാകിസ്താന്റേത് -0.024-ുമാണ്്. ഇന്നത്തെ മത്സരത്തിൽ ന്യൂസിലാൻഡ് ജയിച്ചാൽ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അസ്തമിക്കും. കൂടാതെ ശ്രീലങ്ക, നെതർലാൻഡ്സ്, ഇംഗ്ലണ്ട് എന്നീ ടീമുകളും ടൂർണമെന്റിൽ നിന്ന് പുറത്താവും.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ നിലവിൽ 21 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർ അബ്ദുളള ഷാഫീഖിന്റെ വിക്കറ്റാണ് ടിം സൗത്തി നേടിയത്. നിലവിൽ സെഞ്ച്വറി നേടിയ ഫഖർ സമനും നായകൻ ബാബർ അസമും ചേർന്ന് ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.















