ലോകത്തിലെ പ്രധാനപ്പെട്ട വാഹന നിർമ്മാണ കമ്പനിയാണ് ടെയോട്ട. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇപ്പോൾ അവരുടെ 1.9 ദശലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുഎസിൽ 1.9 ദശലക്ഷം RAV4 ചെറു എസ്യുവികളാണ് തിരിച്ച് വിളിക്കാൻ ഒരുങ്ങുന്നത്. കാറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററികൾ വാഹനം പെട്ടെന്ന് തിരിക്കുമ്പോൾ സ്ഥാനത്ത് നിന്നും മാറുകയും ഇത് കാർ തീപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന്് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഡിസംബർ അവസാനത്തോടെ ഉടമകളെ കാര്യം അറിയിക്കുകയും വാഹനങ്ങൾ തിരിച്ചെത്തിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ തങ്ങൾ ഇപ്പോൾ ഇതിനുള്ള പരിഹാരത്തിന് തയ്യാറെടുക്കുകയാണെന്നും ടൊയോട്ട പറഞ്ഞു.
2013 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്. എസ്യുവികളിൽ ഉപയോഗിക്കുന്ന മാറ്റിസ്ഥാപിക്കുന്ന 12-വോൾട്ട് ബാറ്ററികൾക്ക് മറ്റുള്ളവയേക്കാൾ ചെറിയ ടോപ്പ് ഡൈമൻഷൻ ഉണ്ടെന്നും ഹോൾഡ് ഡൗൺ ക്ലാമ്പ് ശരിയായി മുറുകിയില്ലെങ്കിൽ ബാറ്ററി ചലിച്ചേക്കാമെന്നും ഇത് പോസിറ്റീവ് ടെർമിനൽ ക്ലാമ്പുമായി സമ്പർക്കം പുലർത്തി ഷോർട്ട് സർക്യൂട്ടിന് കാരണമാവുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു. കൂടാതെ കാറിന്റെ ഹോൾഡ് ഡൗൺ ക്ലാമ്പ്, ബാറ്ററി ട്രേ, പോസിറ്റീവ് ടെർമിനൽ കവർ എന്നിവ മാറ്റിസ്ഥാപിക്കുകയും ചെയും. എന്നാൽ ഈ വാഹനങ്ങളിൽ തീപിടിത്തമോ ആർക്കെങ്കിലും പരിക്കോ ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ട് ഇല്ല.