കന്നട സിനിമയിൽ അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സപ്ത സാഗരദാച്ചേ എല്ലോ. ചാർളിയുടെ വിജയത്തിന് ശേഷം രക്ഷിത് ഷെട്ടി നായകനായ സിനിമയായിരുന്നു ഇത്. മലയാളത്തിലടക്കം വിവിധ ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചുരുന്നു. രണ്ട് ഭാഗങ്ങളിലായി പ്രദർശനത്തിനെത്തിയ നിരവധി സിനിമകൾ ഉണ്ടെങ്കിലും ആദ്യമായിട്ടാകും ആദ്യ ഭാഗം റിലീസിനെത്തി ഒരു മാസത്തിനുള്ളിൽ രണ്ടാം ഭാഗവും റിലീസ് ചെയ്യുന്നത്.
സൈഡ് എ, സൈഡ് ബി, എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ സൈഡ് ബി നവംബർ 17 ന് തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. നിരവധിപ്പേരാണ് ഇതിനോടകം ട്രെയിലർ കണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിൽ പ്രണയത്തിനാണ് പ്രധാന്യം നൽകിയിരുന്നതെങ്കിൽ രണ്ടാം ഭാഗം ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന് ട്രെയിലർ സൂചിപ്പിക്കുന്നത്. കന്നട, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സപ്ത സാഗരദാച്ചേ എല്ലോ പ്രദർശനത്തിനെത്തുന്നത്. രുക്മിണി വസന്തും ചൈത്ര ആചാറുമാണ് സൈഡ് ബിയിലെ നായികമാർ.
മലയാളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൈഡ് എയുടെ റിലീസിന് ശേഷം ഏഴ് ആഴ്ചക്കുള്ളിലായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. സൈഡ് എ സെപ്റ്റംബർ ഒന്നിനാണ് തിയറ്ററുകളിൽ എത്തിയത്. സൈഡ് ബിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നതിനാലും ആദ്യ ഭാഗം സിനിമയുടെ ഒരു ആമുഖം മാത്രമായിരുന്നതുകൊണ്ടും ഉടൻ തന്നെ ഒടിടിയിൽ എത്തുകയായിരുന്നു. ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്.
ഒക്ടോബർ 27നാണ് രണ്ടാംഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സൈഡ് എയുടെ അവസാന ഭാഗത്തിൽ സൈഡ് ബിയുടെ റിലീസ് തീയതിയും അറിയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സൈഡ് ബിയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ദീപാവലി റിലീസ് ആയിട്ടാകും ചിത്രം എത്തുകയെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. സൈഡ് എ, ചിത്രത്തിന്റെ ഒരു ആമുഖമായാണ് അവതരിപ്പിച്ചതെന്നും സൈഡ് ബിയ്‌ക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.