സിയോനി: ദാരിദ്ര്യത്തിലൂടെ കടന്നുവന്ന തനിക്ക് ദരിദ്ര്യത്തെക്കുറിച്ച് മനസിലാക്കാൻ പുസ്തകങ്ങൾ വായിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരും ദളിതരും പിന്നാക്കക്കാരും വനവാസികളുമെല്ലാം തന്റെ കുടുംബമാണെന്നും കേന്ദ്ര സർക്കാരിന്റെ സൗജന്യ ഭക്ഷ്യ ധാന്യ വിതരണം അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തേക്കാൾ വലുതല്ല രാജ്യത്തെ ജനങ്ങളെന്നും നരേന്ദ്രമോദി തുറന്നടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശിലെ സിയോനിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ദാരിദ്ര്യത്തിലൂടെയാണ് കടന്നു വന്നത്. അതുകൊണ്ട് ദാരിദ്ര്യത്തെക്കുറിച്ച് മനസിലാക്കാൻ എനിക്ക് പുസ്തകങ്ങൾ വായിക്കേണ്ടതില്ല. പ്രധാന മന്ത്രി ഗരീബ് കല്ല്യാൺ അന്ന യോജന പദ്ധതി ഡിസംബറിൽ പൂർത്തിയാകാൻ പോകുകയാണ്. പാവപ്പെട്ടവരുടെ വിഷമങ്ങൾ എനിക്ക് മനസിലാകും. അതിനാൽ വലിയ ഒരു തീരുമാനം ഞാൻ എടുത്തു. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടുകയാണ്. ഇത് മോദിയുടെ ഉറപ്പാണ്. ഇത് ബിജെപിയാണ്, ദരിദ്രരും പിന്നാക്കക്കാരും ദളിതരും വനവാസികളും ഈ കുടുംബത്തിലെ അംഗമാണ്. ഇത് എന്റെ കുടുംബമാണ്’.
‘തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് പല തരത്തിലും അഭിനയിക്കുകയാണ്. 2014-ന് മുമ്പ് കോടികളുടെ അഴിമതിയാണ് കോൺഗ്രസ് നടത്തിയത്. എന്നാൽ ബിജെപി ഗവൺമെന്റിന് കീഴിൽ അഴിമതികൾ ഒന്നും തന്നെ ഇല്ല. പാവപ്പെട്ടവരുടെ പണം അവരുടെ തന്നെ ആവശ്യത്തിന് വിനിയോഗിക്കുകയാണ്. ഇതാണ് ബിജെപി സർക്കാരും അഴിമതി നിറഞ്ഞ കോൺഗ്രസ് സർക്കാരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം. ജനങ്ങൾക്ക് വേണ്ടിയായിരുന്നില്ല കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തേക്കാൾ വലുതല്ല ആരും. കോൺഗ്രസ് ഭരിക്കുന്നിടത്തെല്ലാം സർക്കാർ പദ്ധതികൾ, റോഡുകൾ, തെരുവുകൾ എന്നിങ്ങനെ എല്ലാം ഒരു കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുക. സംസ്ഥാനത്ത് വികസനം തുടരണമെങ്കിൽ ബിജെപി തന്നെ അധികാരത്തിൽ വരണം’- പ്രധാനമന്ത്രി പറഞ്ഞു.