ടെൽഅവീവ്: ഗാസയെ രണ്ടായി വിഭജിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. വടക്കൻ ഗാസ എന്നും തെക്കൻ ഗാസ എന്നും രണ്ടായിട്ടാണ് വിഭജിച്ചത്. ആക്രമണങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വിഭജം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധസേന വക്താവ് ഡാനിയേൽ ഹഗറി പറഞ്ഞു. ഉത്തര ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കൻ തീരമേഖലയിലേക്ക് ഇസ്രായേൽ സൈന്യം കടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പിന്നാലെ സിഐഎ മേധാവി ബിൽ ബേൺസും ഇസ്രായേലിൽ എത്തി. ഹമാസിനെതിരെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രായേലിന് പിന്തുണ അറിയിക്കാനാണ് നേരിട്ടെത്തിയതെന്നാണ് അമേരിക്ക പുറത്തുവിടുന്ന വിവരം. ബേൺസ് പശ്ചിമേഷ്യയിലെ മറ്റ് നേതാക്കളെയും സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിൽ എത്തിയ ആന്റണി ബ്ലിങ്കൻ ഇറാഖ്, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ എത്തിയിരുന്നു. പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ സന്ദർശിച്ചു. നിലവിൽ തുർക്കിയിലാണ് ബ്ലിങ്കൻ തുടരുന്നത്.
ബ്ലിങ്കന്റെ പശ്ചിമേഷ്യൻ പര്യടനം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് സിഐഎ മേധാവിയുടെ സന്ദർശനം എന്നതാണ് ശ്രദ്ധേയം. ഇസ്രായേലിനോട് വെടി നിർത്തലിന് ആവശ്യപ്പെടാൻ അറബ് രാഷ്‌ട്രങ്ങൾ അമേരിക്കയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ പോരാട്ടം അവസാനിപ്പിക്കില്ല എന്നതാണ് ഇസ്രായേൽ നിലപാട്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിൽ ബേൺസിന്റെ സന്ദർശനം.
നിലവിൽ ഗാസയിലെ മരണ നിരക്ക് 9770 ആയി ഉയർന്നിരിക്കുകയാണ്. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നിരവധി ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ തെക്കൻ ഗാസയിലേക്ക് ഈജിപ്ത് വഴി സഹായം എത്തിക്കാൻ ഇസ്രായേൽ അനുമതി നൽകിയിട്ടുണ്ട്.