ടെൽ അവീവ്: ഗാസ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഹമാസ് കേന്ദ്രങ്ങൾക്കെതിരെ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേലി പ്രതിരോധ സേന. ഹമാസ് ഭീകരരുടെ ടണലുകൾ, സൈനിക കേന്ദ്രങ്ങൾ, നിരീക്ഷണ പോസ്റ്റുകൾ, ആന്റി-ടാങ്ക് മിസൈൽ ലോഞ്ച് സൈറ്റുകൾ എന്നിവയുൾപ്പടെ 450ഓളം ഇടങ്ങളിൽ ആക്രമണം കടുപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു.
ഗാസയ്‌ക്കുള്ളിലെ ഹമാസിന്റെ സൈനിക കോംപൗണ്ട് കണ്ടെത്തിയതായും ഇവിടെയാണ് ഭീകരർക്ക് വേണ്ട പരിശീലനവും മറ്റ് സൗകര്യങ്ങളും നൽകിയിരുന്നതെന്നും പ്രതിരോധ സേന വ്യക്തമാക്കി. സൈനിക കോംപൗണ്ടിന്റെ നിയന്ത്രണം നിലവിൽ ഐഡിഎഫ് ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ ഹമാസിന്റെ പ്രത്യേക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്ന ഭീകരൻ ജമാൽ മൂസയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്നും ഇസ്രായേലി പ്രതിരോധസേന അറിയിച്ചു.
ഒരുമാസം മുമ്പായിരുന്നു ലോകത്തെ ഞെട്ടിച്ച ഹമാസ് ഭീകരാക്രമണം ഇസ്രായേലിൽ നടന്നത്. അസാധാരണമായ ദിവസങ്ങളിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള സമാധാനപരമായ ദിനം. ഈ യുദ്ധം ഹമാസ് വിളിച്ചുവരുത്തിയതാണ്. ആരംഭം കുറിച്ചത് തങ്ങളല്ലെങ്കിലും ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുക തന്നെ ചെയ്യുമെന്ന് ഐഡിഎഫ് പ്രതികരിച്ചു.