ആലപ്പുഴ: ചെങ്ങന്നൂരിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ഏക്കർ കണക്കിന് കാർഷിക വിളകളാണ് കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നതെന്ന് കർഷകർ പറയുന്നു. പ്രദേശവാസികൾക്ക് നേരെ പന്നികളുടെ ആക്രമണമുണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധത്തിലാണ് ജനങ്ങൾ.
ചെങ്ങന്നൂരിലെ മലയോര മേഖലകളായ മുളക്കുഴ, കൊഴുവല്ലൂർ, ഉള്ളന്നൂർ എന്നീ സ്ഥലങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്. രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാത്രി മുളക്കുഴ സ്വദേശികളായ രവി, ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ ഏക്കർ കണക്കിന് കാർഷിക വിളകൾ പന്നികൾ നശിപ്പിച്ചിരുന്നു. വാഴ, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. നടപടി സ്വീകരിക്കണമെന്ന് നിരന്തരം പഞ്ചായത്ത് അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നീക്കങ്ങളൊന്നും തന്നെയില്ല.