എഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചെടുത്ത ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം. സിനിമാ താരം രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ചർച്ചയായതിന് പിന്നാലെയാണ് നടപടി. ഓൺലൈൻ ഇടനിലക്കാർ എന്ന നിലയിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്ക് പിന്തുടരേണ്ട നിയമ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ഉള്ളടക്കങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നാണ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന ഐടി നിയമത്തിലെ സെക്ഷൻ 66 ഡി ഉൾപ്പെടെ ഇത്തരത്തിൽ ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിന് ചുമത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആൾമാറാട്ട സ്വഭാവമുള്ള വ്യക്തിയുടെ മോർഫ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയാണ് എങ്കിൽ അവ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണെന്നും നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.
അടുത്തിടെയാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ ഇത്തരത്തിൽ പ്രചരിച്ചത്. അഭിഷേക് എന്ന മാദ്ധ്യമ പ്രവർത്തകൻ വീഡിയോയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എക്‌സിൽ പോസ്റ്റിട്ടു. പിന്നാലെ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് വിഷയം ചർച്ചയാക്കിയത്. നിരവധി താരങ്ങൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.