ന്യൂഡൽഹി: ഗർഭനിരോധന’ ഉപദേശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുസഫർപൂർ കോടതിയിൽ കേസ്. അഭിഭാഷകനായ അനിൽ കുമാർ സിംഗാണ് നിതിഷിനെതിരെ കോടതിയെ സമീപിച്ചത്. നവംബർ 25 ന് കേസിൽ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ഗർഭം ധരിക്കാതെ ലൈംഗീകതയിൽ ഏർപ്പെടാൻ സ്ത്രീകൾക്ക് അറിയാമെന്നായിരുന്നു നിതീഷിന്റെ വിവാദ പ്രസ്താവന.
പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും വിദ്യാസമ്പന്നരായ സ്ത്രീകൾ ഗർഭം ധരിക്കുന്നത് തടയുന്നുണ്ടെന്നും എങ്ങനെ ഗർഭം ധരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് സ്ത്രീകൾക്ക് അറിയാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നും നിതീഷ് ആഹ്വാനം ചെയ്തിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് നിതീഷ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയത്. സ്ത്രീ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിയമസഭയിലുള്ളപ്പോഴാണ് നിതീഷിന്റെ അശ്ലീല പരാമർശം.
സംഭവത്തിൽ ബിജെപി ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. നിതീഷിനെ പോലെ മറ്റൊരു അശ്ലീല നേതാവ് വേറെയില്ലെന്നായിരുന്നു ബിജെപി പ്രതികരിച്ചത്. പ്രധാനമന്ത്രിയും നിതീഷിനെ വിമർശിച്ച് രംഗത്ത് വന്നു. സ്ത്രീകളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നവർക്ക് അവർക്ക് വേണ്ടി എന്തെങ്കിലും നല്ല പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു.
പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് തടിതപ്പാൻ നിതീഷ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവിധ കോണുകളിൽ നിന്നും വിഷയത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്. ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന നിതീഷിനെ ശാസിക്കാനോ തിരുത്താനോ തള്ളാനോ ഈ നിമിഷം വരെയും ഇൻഡി സഖ്യം തയ്യാറായിട്ടില്ല.