സ്വപ്നസമാനമായ തേരോട്ടമാണ് 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ആധികാരിക ജയം സ്വന്തമാക്കി. വെല്ലുവിളി ഉയർത്തുമെന്ന കരുതിയ ദക്ഷിണാഫ്രിക്കയെ പോലും 243 റൺസിനാണ് ഇന്ത്യ തകർത്തത്. ഏകദിനത്തിലെയും ലോകകപ്പിലെയും ഇന്ത്യയുടെ മിന്നുന്ന വിജയങ്ങളിൽ ഒന്നായി ഇത് മാറി.തോൽവിയറിയാതെയുളള സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യയെ തോൽപ്പിക്കാനുളള മാർഗം മറ്റ് ടീമുകൾക്ക് ഉപദേശിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുൻതാരം ആദം ഗിൽക്രിസ്റ്റ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്താൽ ഇന്ത്യയെ പരാജയപ്പെടുത്താമെന്നാണ് ഗിൽക്രിസ്റ്റ് പറഞ്ഞത്.
ടോസ് ലഭിച്ചാൽ ഇന്ത്യക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ടൂർണമെന്റിൽ അത്യുഗ്രൻ ഫോമിലുളള ഇന്ത്യയുടെ പ്രകടനം കാണുമ്പോൾ എനിക്ക് തോന്നുന്നത് ഇതാണ് നല്ല മാർഗമെന്നാണ്. പക്ഷേ റൺ ചേസിംഗിൽ ഇന്ത്യ ദുർബലരായി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. വിരാട് കോഹ്ലി ഉൾപ്പെടെയുളള താരങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന ഒരു ബാറ്റിംഗ് നിരതന്നെ അവർക്കുണ്ട്. വെല്ലുവിളികൾ നൽകിയാലും അതിജീവിക്കാൻ അവർക്ക് കഴിയും. ഇന്ത്യയുടെ ബൗളർമാർ ലൈറ്റ്‌സിന് കീഴിലാണ് കൂടുതൽ അപകടകാരികളാകുന്നത്. ബുമ്രയും ഷമിയും ഉൾപ്പെടുന്ന മൂർച്ചയേറിയ ബൗളിംഗ് നിരയാണ് അവർക്കുളളത്. ഇവർക്കെതിരെ കളിക്കുന്നത് അസാധ്യമാണ്. എന്നാൽ പകൽ വെളിച്ചത്തിൽ അവരെ നേരിടുക കുറച്ചു കൂടി എളുപ്പമാവും- ഗിൽക്രിസ്റ്റ് പറഞ്ഞു.