എഐ സങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ഉപകരണവുമായി ഹ്യുമേൻ. എഐ പിൻ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തെ കുറിച്ച് ഇതിന് മുൻപ് തന്നെ ഹ്യുമേൻ എഐ സഹസ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ചൗദ്രി പറഞ്ഞിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. സ്മാർട്‌ഫോണുകൾ ഉൾപ്പെടെയുള്ളവക്ക് പകരം വെക്കാവുന്ന ഒരു ഉപകരണമാണിത്.
ആപ്പിളിലെ ഡിസൈനർമാരായിരുന്ന ഇമ്രാൻ ചൗദ്രിയും ബെത്തനി ബോജിയോർനോയും ചേർന്ന് ആരംഭിച്ച സ്റ്റാർട്ട് അപ്പാണ് ഹ്യുമേൻ എഐ. ടി മൊബൈൽ നെറ്റ് വർക്കുമായി ബന്ധപ്പിച്ചുള്ള സ്വന്തം കണക്ടിവിറ്റിയാണ് എഐ പിന്നിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ എന്ന ചിപ്പാണ് ഈ ഉപകരണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ആകെ രണ്ട് ഭാഗങ്ങളാണ് ഇതിനുള്ളത്. കമ്പ്യൂട്ടറും അതിന് വേണ്ട ഊർജം നൽകുന്നതിനുള്ള ചെറിയ ബാറ്ററിയുമാണത്. കമ്പ്യൂട്ടറിൽ ഒരു അൾട്രാ വൈഡ് ആർജിബി ക്യാമറയും മോഷൻ സെൻസറുമാണുള്ളത്.കൂടാതെ ഒരു മൈക്കും സ്പീക്കറും ഉൾപ്പെടുന്നുണ്ട്. ശബ്ദ സന്ദേശത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം വേക്ക് അപ്പ് വേഡ് വഴി പ്രവർത്തിക്കില്ലായെന്ന് നിർമ്മാതക്കൾ വ്യക്തമാക്കി.
എന്നാൽ ഇതൊരു സ്മാർട് സ്പീക്കർ പോലെയാണ് പ്രവർത്തിക്കുക. അതോടൊപ്പം ഒരു ലേസർ പ്രൊജക്ടർ ഡിസ്പ്ലേ ആണ് ഉണ്ടാവുക. കൈകളിലാണ് ഈ പ്രൊജക്ടർ വിവരങ്ങൾ പ്രദർശിപ്പിക്കുക. കൈകളുടെയും വിരലുകളുടെയും ചലനത്തിനനുസരിച്ചാണ് വിവരങ്ങൾ പ്രദർശിപ്പിക്കുക. വോയ്സ് ട്രാൻസിലേറ്റർ ആയും ഇത് ഉപയോഗിക്കാം. ക്യാമറ ഉപയോഗിച്ച് വസ്തുക്കൾ തിരിച്ചറിയാനും ആ വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താനും എഐ പിന്നിലൂടെ കഴിയും. ഹ്യുമേൻ സെന്റർ എന്ന പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്താൽ മാത്രമെ എഐ പിൻ ഉപയോഗിക്കാൻ കഴിയൂ.