ശബരിമലയിൽ ആട്ടത്തിരുനാൾ ഇന്ന്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്.
നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.7.30-ന് ഉഷപൂജ. 11 മണിവരെ നെയ്യഭിഷേകവും ഉണ്ടായിരിക്കും. 12.30-ന് ഉച്ചപൂജ. ഉച്ചയ്‌ക്ക് ഒരു മണിക്ക് അടയ്‌ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിക്കി വീണ്ടും തുറക്കുക. പൂജകൾ കഴിഞ്ഞ് 11-ന് രാത്രി 10-ന് നട അടയ്‌ക്കും. ഇതോടെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ എസ് ജയരാമൻ നമ്പൂതിരി, വി ഹരിഹരൻ നമ്പൂതിരി എന്നിവരുടെ ഒരു വർഷക്കാലത്തെ പുറപ്പെടാ ശാന്തി സേവനം പൂർത്തിയാകും. മണ്ഡല ഉത്സവത്തിനായി 16-ന് വൈകിട്ട് വീണ്ടും ക്ഷേത്രനട തുറക്കും.
ശബരിമല ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്‌ക്ക് സർവീസുകൾ ഉണ്ടാകും. നിലയ്‌ക്കൽ – പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുമുണ്ട്. പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് അനുസരിച്ച് സ്‌പെഷ്യൽ ബസുകളുിം മുൻകൂട്ടി ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.