പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി. നിതീഷ് കുമാർ തന്റെ സമുദായത്തെ ആകെ അപമാനിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും, പട്ടികജാതി സമുദായത്തിന്റെ ആകെ ശത്രുവാണ് നിതീഷ് എന്നും ജിതൻ റാം മാഞ്ചി വിമർശിച്ചു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ നിതീഷിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, വിഷയത്തിൽ ഗവർണറെ സമീപിക്കുമെന്നും ജിതൻ റാം മാഞ്ചി പറയുന്നു.
ജാതി സെൻസസുമായി ബന്ധപ്പെട്ട് ജിതൻ റാം നടത്തിയ പരാമർശത്തെ അവഹേളിച്ചു കൊണ്ടായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകൾ. അയാളെ പോലെ ഒരാളെ മുഖ്യമന്ത്രിയാക്കിയത് തന്റെ മണ്ടത്തരമാണെന്നും, ബോധം എന്ന് പറയുന്നത് ജിതൻ റാമിനുണ്ടോ എന്നും നിതീഷ് കുമാർ പരിഹസിച്ചിരുന്നു. ജാതി ചൂണ്ടിക്കാട്ടിയായിരുന്നു നിതീഷിന്റെ പരിഹാസം.
” നിതീഷ് കുമാർ എന്റെ സമുദായത്തെ ആകെ അപമാനിച്ചിരിക്കുകയാണ്. എങ്ങനെയാണ് ഈ സ്ഥാനത്തിരുന്ന് ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നത്. പട്ടികജാതി സമുദായത്തിന്റെ ശത്രുവാണ് നിതീഷ് എന്ന് ഓരോ നിമിഷവും തെളിയിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. കുറച്ചേറെ നാളായി നിതീഷ് കുമാറിന് കടുത്ത മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് തോന്നുന്നത്. അതിനാലാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്നും” ജിതൻ റാം മാഞ്ചി പരിഹസിച്ചു.