പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ ചികിത്സാ സൗകര്യങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സന്നിധാനം, പമ്പ, നിലയ്‌ക്കൽ, അപ്പാച്ചിമേട്, നീലിമല, ചരൽമേട്, എരുമേലി എന്നിവിടങ്ങളിൽ പ്രത്യേക ആശുപത്രികളും 19 എമർജൻസി മെഡിക്കൽ സെന്ററുകളും സജ്ജമാക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ആറ് ഭാഷകളിൽ മറ്റ് അവബോധ പോസ്റ്ററുകളും ഓഡിയോ സന്ദേശങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യ സംബന്ധമായ വിവരങ്ങൾ ചോദിച്ചറിയുന്നതിനായി വിവിധ ഭാഷകളിൽ ചോദ്യാവലിയും തയാറാക്കിയിട്ടുണ്ടെന്ന് വീണ ജോർജ് അറിയിച്ചു.
1) മറ്റ് രോഗങ്ങൾക്ക് ചികിത്സിയിലുള്ളവർ ചികിത്സാ രേഖകളും മരുന്നുകളും കൃത്യമായി കയ്യിൽ കരുതണം
2) എന്തെങ്കിലും അസുഖമുള്ളവർ സാവധാനത്തിൽ മാത്രം മല കയറുക
3) ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പായി നടത്തം ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്യണം.
4) മല കയറുന്നതിനിടെ ക്ഷീണം, തളർച്ച, ശ്വാസതടസം, നെഞ്ചുവേദന എന്നിവയുണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ ഉറപ്പാക്കുക
5) തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
6) ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകുക
7) പഴകിയതോ തുറന്ന് വെച്ചതോ ആയ ആഹാരം കഴിക്കരുത്.