ഗാന്ധിനഗർ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന് മുന്നോടിയായി ജനുവരി ഒന്ന് മുതൽ 15 വരെ രാജ്യവ്യാപകമായി ജനസമ്പർക്ക പരിപാടി നടത്തുമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ.ഭവ്യമായ ശ്രീരാമക്ഷേത്രത്തിന്റെ ചിത്രവും രാംലല്ലയുടെ അക്ഷതവുമായി എല്ലാ ഗ്രാമങ്ങളിലും ഓരോ വീട്ടിലും സമ്പർക്കം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ഭുജിലെ സർദാർ പട്ടേൽ വിദ്യാസങ്കുലിൽ നടന്ന ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിന്റെ വിവരങ്ങൾ മാദ്ധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബാളെ.
‘പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷികളാകാനുള്ള ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ന്യാസിന്റെ ഐതിഹാസിക ക്ഷണം എല്ലാവരിലുമെത്തിക്കും. പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി, ജനുവരി 22നാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്. സംക്രാന്തി മുതൽ ദ്വാദശി വരെ അതിനു മുന്നോടിയായുള്ള അനുഷ്ഠാനങ്ങൾ ക്ഷേത്രത്തിൽ നടക്കുമെന്ന് ന്യാസ് അറിയിച്ചിട്ടുണ്ട്.’- എന്ന് സർകാര്യവാഹ് പറഞ്ഞു.