ഷിംല: കഴിഞ്ഞ 30-35 വർഷമായി സൈനികർക്കൊപ്പമാണ് തന്റെ ദീപാവലി ആഘോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്ന ഇടം ക്ഷേത്രങ്ങൾക്ക് സമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് ഹിമാചൽ പ്രദേശിലെ അതിർത്തി ഗ്രാമമായ ലാപ്ച്ചയിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ധീരരായ സൈനികർ ഹിമാലയത്തിന്റെ കരുത്തോടെ അതിർത്തികളിൽ പതറാതെ കാവൽ നിൽക്കുന്ന കാലത്തോളം നമ്മുടെ രാജ്യം സുരക്ഷിതമാണ്. കഴിഞ്ഞ കുറച്ച് വർഷത്തിനുള്ളിൽ 500 വനിതാ ഉദ്യോഗസ്ഥർക്കാണ് ഇന്ത്യൻ സൈന്യത്തിൽ സ്ഥിരനിയമനം നൽകിയത്. ഇന്ന് റാഫേൽ പോലുള്ള യുദ്ധ വിമാനങ്ങൾ വരെ നിയന്ത്രിക്കുന്നതിൽ വനിതകൾ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ 30-35 വർഷമായി എന്റെ ദീപാവലി ആഘോഷം നിങ്ങളോടൊപ്പമാണ്. ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രധാനമന്ത്രി ആയപ്പോഴും എല്ലാ വർഷവും ദീപാവലി ആഘോഷത്തിന് സൈനിക ക്യാമ്പിൽ എത്താറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ടു നിൽക്കുന്ന സൈനികർ നമ്മുടെ ജീവിതം പ്രകാശപൂർണ്ണമാക്കുവാൻ പ്രയത്നിക്കുകയാണ്. ധീരതയുടെയും പ്രതിരോധത്തിന്റെയും പൂർണ്ണരൂപമായ ഈ സൈനികരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും’- പ്രധാനമന്ത്രി പറഞ്ഞു.
2014-ൽ പ്രധാനമന്ത്രി സിയാച്ചിനിലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്. പിന്നീടുള്ള ഓരോ വർഷവും അദ്ദേഹം പതിവ് തെറ്റിക്കാതെ സൈനികർക്കരികിൽ തന്നെ എത്തിയിരുന്നു. രാജ്യം കാക്കുന്ന സൈന്യത്തിനൊപ്പം എല്ലാ ദീപാവലി ദിവസവും ആഘോഷിക്കാനായിരുന്നു പ്രധാനമന്ത്രി ശ്രമിച്ചത്. 2016-ൽ ദീപാവലി ദിനത്തിൽ അദ്ദേഹം ചൈനാതിർത്തിക്ക് സമീപമുള്ള സുംദോയിൽ ഐടിബിപി, ഡോഗ്ര സ്കൗട്ട്സ്, ആർമി എന്നിവയിലെ ഉദ്യോഗസ്ഥരുടെ അടുത്തായിരുന്നു. 2017ൽ വടക്കൻ കശ്മീരിലെ ഗുരെസ് സെക്ടറിലും 2018-ൽ ഉത്തരാഖണ്ഡിലെ ഹർസിലുമാണ് ദീപാവലി ആഘോഷിച്ചത്. 2019-ൽ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജമ്മു കശ്മീരിലെ രജൗരിയിലാണ് മോദി ദീപാവലി ആഘോഷിച്ചത്. 2020-ൽ അദ്ദേഹത്തിന്റെ ദീപാവലി ലോംഗേവാലയുടെ അതിർത്തി പോസ്റ്റിലായിരുന്നു. 2021-ൽ നൗഷേരയിൽ പട്ടാളക്കാർക്കൊപ്പവും 2022-ൽ കാർഗിലിലെ സൈനികർക്കൊപ്പവും പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു.