വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. പാർട്ടിപ്രവർത്തകരെ തിരുകിക്കയറ്റി ഹിന്ദുവിന്റെ വിശ്വാസത്തെയും ആചാരത്തെയും അടിച്ചമർത്താനാണ് കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. ക്ഷേത്രങ്ങളെ തകർക്കാൻ ആസൂത്രിതമായ സംഘടിതമായ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മതേതരക്കാരാണ് എന്ന് പറയുന്ന ഭരണകൂടം എന്തുകൊണ്ട് ഹിന്ദുവിന്റെ അമ്പലത്തിൽ മാത്രം അവകാശികളാകുന്നു. എന്തുകൊണ്ട് എല്ലാവരുടെയും ആരാധനാലയത്തിൽ ഈ അവകാശം കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ പറയുന്നത് ഹിന്ദു സംഘടന പ്രവർത്തകന്മാർ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ വരാൻ പാടില്ല എന്നാണ്. ക്ഷേത്രത്തെ സംരക്ഷിച്ചു നിർത്തിയ ആളുകൾ ആരും ക്ഷേത്രത്തിന്റെ ഭാഗത്ത് വരാൻ പാടില്ല എന്ന് പറയുന്നതിന് കാരണം ദേവസ്വം ബോർഡിന്റെ തലപ്പത്തിരിക്കുന്ന പാർട്ടിക്കാർക്ക് കക്കാനും അഴിമതി നടത്താനുമാണ്. കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് മഹാനഗർ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക- മഹാസാമൂഹ്യരാധന- ദീപാവലി ആഘോഷങ്ങളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര സംരക്ഷണത്തിന് വേണ്ടിയാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ അങ്ങനെയല്ലെന്ന് ഓരോരുത്തർക്കും അറിയാം. ലക്ഷക്കണക്കിന് ആളുകളെത്തുന്ന ശബരിമലയിൽ ഇനിയും അടിസ്ഥാന സൗകര്യങ്ങൾ !ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹിക ഐക്യത്തോടെ രൂപപ്പെടുത്തിയ ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങൾക്ക് വേണം. ഇതിന് പ്രക്ഷോഭം അനിവാര്യാമണ്. സമിതിയുടെ നേതൃത്വത്തിൽ വരും നാളുകളിൽ ശക്തമായ സമരങ്ങൾ ഉണ്ടാവുമെന്നും വത്സൻ തില്ലങ്കേരി അറിയിച്ചു.