കോഴിക്കോട്: വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ സംബന്ധിച്ച് സമൂഹത്തിൽ പൊതുബോധം വളർത്തിയെടുക്കണമെന്നും സതീദേവി പറഞ്ഞു. തീരദേശ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സതീദേവി.
ഗാർഹിക പീഡനക്കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നതിൽ നല്ലൊരു പങ്ക് സ്ത്രീകളാണ്. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരിലും സ്ത്രീകളുണ്ട്. സ്ത്രീകളോട് ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗം. പെൺവാണിഭ സംഘങ്ങൾ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ കണ്ടെത്തുകയും പരിശോധിച്ച് കുറ്റക്കാരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരികയാണുമാണ് വനിത കമ്മിഷൻ ചെയ്യുന്നത്.
പണ്ട് സ്ത്രീകൾ ജോലി ചെയ്തിരുന്നത് അഭിമാനമായി കണ്ടിരുന്നില്ല. ഇന്ന് പുരുഷന്റെ മാത്രം വരുമാനം കൊണ്ടു കുടുംബം പുലർത്താൻ കഴിയില്ലെന്ന കാഴ്ചപ്പാടിലേക്ക് സമൂഹമെത്തിയിരിക്കുകയാണ്. സ്ത്രീകൾ പൂച്ച നടത്തമേ പാടുള്ളു എന്ന മനോഭാവം സമൂഹം പുലർത്തിയിരുന്നു. ഇന്ന് അതു മാറി സ്ത്രീകൾ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ സമൂഹത്തിലൂടെ നടക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു.