ചെന്നൈ: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ സ്തൂപങ്ങളിൽ ആണിയടിച്ച് വികൃതമാക്കിയ സംഭവത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. നവംബർ രണ്ടിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ഭാഗമായി നടന്ന ഒരുക്കങ്ങൾക്കിയയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഒരുക്കുന്നതിനായാണ് ഉദ്യോഗസ്ഥർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തൂണുകൾ തുരന്നത്.
യുനെസ്‌കോയുടെ പൈതൃക സ്മാരകങ്ങളുടെ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുന്നതാണ് ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷ ക്ഷേത്രവും സമുച്ചയവും ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഒരു കേന്ദ്ര സംരക്ഷിത സ്മാരകമാണ്.
“വിരൂപാക്ഷ ക്ഷേത്ര ഗർഭഗൃഹത്തിന്റെ യഥാർത്ഥ കവാടം പടികളിൽ ബാരിക്കേഡുചെയ്‌ത് അടച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രവർത്തിക്കായി അനുമതിയൊന്നും എടുത്തിട്ടില്ല. അലങ്കാര സ്തൂപങ്ങളിൽ സ്റ്റീൽ പൈപ്പുകൾ ഘടിപ്പിച്ചു, ഇത് 2010 ലെ പുരാവസ്തു സംരക്ഷണ നിയമത്തിലെ സെക്ഷൻ 30 ന്റെ വ്യക്തമായ ലംഘനമാണ്. പ്രസ്തുത നിയമപ്രകാരം, സംരക്ഷിത സ്മാരകം വികൃതമാക്കിയാൽ 2 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് എൻഡോവ്‌മെന്റ് ഓഫീസർക്ക് നൽകിയ നോട്ടീസിൽ എഎസ്‌ഐ വ്യക്തമാക്കി.
Archaeological Survey of India has issued notice to Karnataka Endowments department after ASI protected Hampi’s Virupakseshwar Temple pillar was allegedly nailed to alter the movement of devotees during the visit of CM Siddaramaiah to the temple last week. pic.twitter.com/aL6J3fdS6a
— ANI (@ANI) November 13, 2023
കർണാടകയിലെ വിജയനഗര ജില്ലയിലെ ഹംപിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴാം നുറ്റാണ്ട് മുതലുള്ള ചരിത്രങ്ങളിൽ ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്. വിജയനഗര സാമ്രാജ്യത്തിലെ പ്രൗഡ ദേവരായ എന്നറിയപ്പെടുന്ന ഭരണാധികാരിയായ ദേവരായ രണ്ടാമന്റെ കീഴിൽ ലക്കൻ ദണ്ഡേശനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് .