മെൽബൺ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ ടൂർണമെന്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബാറ്റിംഗിലും ബൗളിംഗിലും മിന്നും ഫോമിൽ തുടരുന്ന ഇന്ത്യൻ താരങ്ങളാണ് ടീമിൽ കൂടുതൽ. ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ടീമിനെ നയിക്കുന്നത് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുളള വിരാട് കോഹ്ലിയാണ്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിൽ ഇടം പിടിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മൂന്ന് വീതം താരങ്ങളും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസിലൻഡിന്റെയും ശ്രീലങ്കയുടെയും ഓരോ താരങ്ങളുമാണ് ലോകകപ്പ് ഇലവനിൽ സ്ഥാനം പിടിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ക്വിൻറൺ ഡി കോക്കും(591) ഓസ്‌ട്രേലിയയുടെ ഡേവിഡ് വാർണറുമാണ്(499) ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ടൂർണമെന്റ് ഇലവനിലെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ ന്യൂസിലാൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയും (565) നാലാം നമ്പറിൽ വിരാട് കോഹ്ലി (591)യുമാണ്. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡൻ മാർക്രമാണ്(396) അഞ്ചാമത്. 397 റൺസ് നേടിയ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്വെല്ലാണ് ആറാം നമ്പറിൽ ക്രീസിലിറങ്ങുക. പോസ് ഓൾ റൗണ്ടറായ മാർക്കോ ജാൻസനാണ് ഇലവനിൽ ഇടം നേടിയ മൂന്നാമത്തെ ദക്ഷിണാഫ്രിക്കൻ താരം. എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റും 157 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. എട്ടാം നമ്പറിലിറങ്ങുന്ന ജഡേജ ഒമ്പത് കളികളിൽ നിന്ന് 16 വിക്കറ്റും 111 റൺസും നേടി.
മുഹമ്മദ് ഷമിയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ലോകകപ്പ് ടീമിലെ മൂന്നാമത്തെ ഇന്ത്യൻ താരം. 5 മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഇതിലുണ്ട്. ജഡേജക്ക് പുറമെ ആദം സാംപയാണ് ടീമിലെ രണ്ടാം സ്പിന്നർ. ഒമ്പത് കളികളിൽ 17 വിക്കറ്റാണ് സാംപ നേടിയത്. ടീമിലെ മൂന്നാം പേസറായി ഇടം നേടിയത് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ്. ഒമ്പത് കളികളിൽ 17 വിക്കറ്റാണ് ബുമ്ര എറിഞ്ഞിട്ടത്. 12-ാമനായി ശ്രീലങ്കൻ താരം ദിൽഷൻ മധുശങ്കയാണുള്ളത്. 9 കളികളിൽ നിന്ന് 21 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് താരം.















