ടെൽ അവീവ്: ഹമാസ് ഭീകരർക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. 16 വർഷങ്ങൾക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരർ ഗാസയിൽ നിന്ന് രക്ഷപെട്ട് ഓടുകയാണെന്നും, സാധാരണക്കാരായ ആളുകൾ ഹമാസിന്റെ താവളങ്ങൾ കയ്യടക്കിയെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് യാലന്റ് വ്യക്തമാക്കി. അവർക്ക് ഈ സർക്കാരിൽ യാതൊരു വിശ്വാസവും ഇല്ലെന്നും ഇസ്രായേലിൽ പ്രധാന മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ ഗാലന്റ് വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
യുദ്ധം ഒരു മാസം പിന്നിടുമ്പോഴാണ് ഗാസയ്‌ക്ക് മേൽ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന വിവരം ഇസ്രായേൽ പുറത്ത് വിടുന്നത്. 240ഓളം പേരെ ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഗാസ പൂർണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലായെന്ന് പാലസ്തീൻ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാനായി പ്രത്യേക കരാർ ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ അട്ടിമറി സാധ്യത മുന്നിൽ കണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെ ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിൽ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.