കൊച്ചി: കേരളത്തിൽ പോക്സോ വകുപ്പ് ഉൾപ്പെട്ടകേസിൽ ഇത് ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്കാണ് ഇന്നലെ വധശിക്ഷ ലഭിച്ചത്. എറണാകുളം പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. എന്നാൽ ആലുവ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന്റെ വധശിക്ഷ ഉടൻ നടപ്പാക്കില്ല. പ്രതിയ്‌ക്ക് വധശിക്ഷയിൽ മേൽക്കോടതികളിൽ അപ്പീൽ നൽകാനടക്കം അവസരമുണ്ട്. അതിനാൽ നിരവധി കടമ്പകള്‍ കടന്നശേഷം മാത്രമേ വധശിക്ഷയിലേക്കുള്ള നടപടികളിലേക്ക് കടക്കാനാകുവെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
വധശിക്ഷയില്‍ പ്രതിക്ക് മേല്‍ക്കോടതികളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ അപ്പീല്‍ നല്‍കാനാകും. ഇനി മേൽക്കോടതി പ്രതിയുടെ അപ്പീൽ തള്ളിയാലും ദയാഹർജിയടക്കം സമർപ്പിക്കാനുള്ള അവസരവുമുണ്ട്. അതിനാൽ ദയാഹര്‍ജി തീര്‍പ്പാക്കാനുള്ള കാലതാമസം ഉള്‍പ്പെടെ തീരുമാനം വൈകുന്നതിന് കാരണമാകുമെന്നാണ് വിവരം. കൂടാതെ മൂന്നു പതിറ്റാണ്ടിനിടെ കേരളത്തില്‍ ആരെയും തൂക്കിലേറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം സുപ്രീം കോടതി അടുത്തിടെ നിരവധി കേസുകളിൽ വധശിക്ഷയില്‍ ഇളവ് നല്‍കിയിരുന്നു. മാത്രമല്ല നേരത്തെ കേരളത്തിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 20 പേരുടെ ശിക്ഷ വർഷങ്ങളായി നടപ്പായിട്ടില്ല. എന്നാൽ വധശിക്ഷ നടപ്പാക്കുന്നതുവരെ മറ്റു വകുപ്പുകളിലായുള്ള ജീവപര്യന്തം തടവ് ഉള്‍പ്പെടെ അസ്ഫാക് ആലം അനുഭവിക്കേണ്ടി വരും.
തൂക്കുകയറിനൊപ്പം അഞ്ച് ജീവപര്യന്തവും അസ്ഫാക്ക് ആലത്തിന് വിധിച്ചിട്ടുണ്ട്. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന നാല് കുറ്റങ്ങൾ പ്രോസിക്യൂഷൻ തെളിയിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള മൂന്ന് പോക്സോ കുറ്റങ്ങളടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കൽ തുടങ്ങിയ 13 കുറ്റങ്ങളും കോടതി ശരിവെച്ചിരുന്നു.