കോഴിക്കോട്: ജനം ടീവി വാർത്താ സംഘത്തോട് നടക്കാവ് പോലീസിന്റെ കയ്യേറ്റം. ജനം ടീവി റിപ്പോർട്ടർ പ്രജിത്തിനെ പോലീസ് പിടിച്ചു തള്ളുകയും ദൃശ്യങ്ങൾ എടുക്കേണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപിക്കെതിരായി മാദ്ധ്യമപ്രവർത്തക നൽകിയ പരാതിയെ തുടർന്ന് നടക്കുന്ന ചോദ്യം ചെയ്യൽ നടപടിയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ നടക്കാവ് പോലീസ് സ്റ്റേഷൻ പരിസരത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
അകാരണമായി പ്രവർത്തകരെയും ജനങ്ങളെയും തല്ലിച്ചതച്ച പോലീസ് നടപടി സംഘർഷമുണ്ടാക്കി. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ എന്ന വ്യാജേന സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടത്തിനു നേരെ പോലീസ് അതിക്രമം കാണിക്കുകയായിരുന്നു. ലാത്തിയും ചൂരലും ഉപയോഗിച്ച് മർദ്ദിച്ച പോലീസിന്റെ നടപടി വൻ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ആ രംഗങ്ങൾ പകർത്താൻ ശ്രമിച്ചതിനായിരുന്നു ജനം ടീവി മാദ്ധ്യമപ്രവർത്തകരെ പോലീസ് തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്.
അതേസമയം സുരേഷ് ഗോപിക്കെതിരായി മാദ്ധ്യമപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി. പോലീസ് സ്റ്റേഷൻ പരിസരത്ത് സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി പതിനായിരങ്ങളാണ് നിലയുറപ്പിച്ചിട്ടുള്ളത്. സുരേഷ് ഗോപിയെ വേട്ടയാടാൻ വിട്ടുകൊടുക്കില്ല എന്നുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സമീപ ജില്ലകളിൽ നിന്നുള്ള സാധാരണക്കാരായ മനുഷ്യർ പോലും അവിടെ എത്തിയിട്ടുണ്ട്. പദയാത്രക്കുള്ള ശ്രമം പോലീസ് തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജനക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ആ ജനാവലിക്കിടെയിലേക്ക് തന്റെ കാറിൽ ആക്ഷൻ ഹീറോ വന്നിറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തിച്ചേരാൻ നൂറുകണക്കിനാളുകൾ തിക്കിത്തിരക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇത്രയും പ്രകോപനം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും സുരേഷ് ഗോപിയെ വിട്ടയച്ചെങ്കിൽ മാത്രമേ തങ്ങൾ പിരിഞ്ഞു പോകൂ എന്ന് പറഞ്ഞു കൊണ്ടാണ് ഭൂരിഭാഗം സ്ത്രീകൾ അടങ്ങുന്ന ആ വൻ ജനക്കൂട്ടം പോലീസ് സ്റ്റേഷന് ചുറ്റും നിലയുറപ്പിച്ചിരിക്കുന്നത്.